Sunday, September 16, 2007

വാര്‍ത്തമാനകാലം

"പറയൂ, അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?"

"ഇവിടെ ഒന്നും സംഭവിക്കുന്നില്ല"

"അങ്ങിനെ അവിടെ ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ ശരിയാവില്ലല്ലോ"

"ഒന്നും സംഭവിക്കാതെ എന്തെങ്കിലും സംഭവിച്ചു എന്നു പറയാന്‍ പറ്റുമോ?"

"ഒന്നും സംഭവിച്ചില്ല എന്നു പറഞ്ഞല്ലോ... ഒന്നും സംഭവിക്കാത്ത ആ സംഭവത്തെക്കുറിച്ച് പറയൂ"

"ഇവിടെ ഒന്നും സംഭവിച്ചില്ല. സംഭവിക്കുന്നതു മുഴുവന്‍ അപ്പുറത്താണ് എന്നാണ് കേള്‍ക്കുന്നത്"

"അതു പറ്റില്ല. അവിടെ എന്തെങ്കിലും സംഭവിക്കണം. എന്നാലെ പിടിച്ചുനില്‍ക്കാന്‍ പറ്റൂ"

"എന്നാല്‍ അല്പം മുന്‍പ് ഇവിടെ സൂര്യന്‍ പടിഞ്ഞാറ്‌ അസ്തമിച്ചു"

"അതേയോ? എങ്ങിനെയാണത് സംഭവിച്ചത്? ഈ സൂര്യന്‍ ഏത് തരക്കാരനാണ് എന്നതിനു വല്ല സൂചനയും ഉണ്ടോ?"

"അദ്ദേഹം ഇങ്ങനെ കടലിലേക്കിറങ്ങിപ്പോവുകയായിരുന്നു. പൊതുവേ ഒരു ചൂടനാണ് സൂര്യന്‍. പിന്നെ ഇപ്പോ ഇതാ ഇവിടെത്തന്നെ ചന്ദ്രന്‍ ഉദിച്ചിട്ടുണ്ട്. ആള്‍ ഒരു തണുപ്പനാണ് എന്നാണ് അദ്ദേഹത്തോടടുപ്പമുള്ള കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്."

"വിവരങ്ങള്‍ക്ക് വളരെയധികം നന്ദി...സൂര്യന്‍ പടിഞ്ഞാറസ്തമിച്ചു എന്നാണ് ഇപ്പോള്‍ കിട്ടിയ വിവരം. അസ്തമിച്ചത് പടിഞ്ഞാറാണെങ്കിലും, നാളെ സൂര്യന്‍ കിഴക്ക് മാത്രമേ ഉദിക്കുകയുള്ളൂ എന്ന് അവിടത്തെത്തന്നെ മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നുണ്ട് എന്നതും നാം കാണാതിരുന്നുകൂടാ. ഇത് അവിടെ കൃത്യമായും രണ്ട് വ്യത്യസ്ത ചിന്താഗതികള്‍ ഉണ്ട് എന്നതിനു വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അതു പോലെ സൂര്യന്‍ അസ്തമിച്ച സമയത്ത് തന്നെ അവിടെ ചന്ദ്രന്‍ ഉദിച്ചത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്‌ എന്നതിനൊരു തെളിവാണ്."

"ഇപ്പോള്‍ ഒരു ധൂമകേതു കൂടി വീഴുന്നത് കാണുന്നു..എല്ലാവരുടേയും ശ്രദ്ധ അതിലാണ്."

“വളരെ വളരെയധികം നന്ദി....കൂടുതല്‍ വിവരങ്ങള്‍ക്കായി പിന്നീട് ബന്ധപ്പെടാം. സൂര്യനെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും ഇപ്പോള്‍ കടന്നുപോയ ആ ധൂമകേതുവിനെക്കുറിച്ചും സംസാരിക്കുവാന്‍ അവിടെ നിന്ന് നാടുകടത്തപ്പെട്ട രണ്ട് നക്ഷത്രങ്ങള്‍ നമ്മോടൊപ്പമുണ്ട്..അവരോട് സംസാരിക്കുന്നതിനു മുന്‍പ് ചെറിയൊരു ഇടവേള."

Tuesday, September 11, 2007

ഒരു രൂപയ്ക്ക് 45 ഡോളര്‍ കിട്ടുന്ന കാലം

രംഗം ഒന്ന്

സ്ഥലം: ന്യൂയോര്‍ക്ക്

കുറച്ച് അമേരിക്കന്‍ ടെക്കീസ് കൊച്ചുവര്‍ത്തമാനത്തില്‍

ഒന്നാമന്‍: എന്താടേ അത്?

രണ്ടാമന്‍: നമ്മുടെ ബോബ് കുട്ടപ്പ് അയച്ചുതന്ന ചില ഫോട്ടോകള്‍.

ഒന്നാമന്‍: ഏതാ ഈ സ്ഥലം?

മൂന്നാമന്‍: ഓ..ഇത് കൊച്ചിയിലെ ഇന്റലിജന്റ് സിറ്റി ആണ്.

ഒന്നാമന്‍: ങ്ഹേ! ആ പഹയന്‍ മാരുതി വാങ്ങിച്ചോ?

രണ്ടാമന്‍: നോക്കട്ടെ..ശരിയാ ..മാരുതി‍...അവന്‍ ആള് പുലി തന്നെ. ജീവിതം ആസ്വദിക്കയല്ലേ..

മൂന്നാമന്‍: നിങ്ങള്‍ക്കറിയുമോ മാരുതിക്ക് 200K ആണ് വില. ഡോളറിലാവുമ്പോ..2,00,000X45=90,00,000 ഡോളര്‍

‍രണ്ടാമന്‍: ഹൊ! നമുക്കിതൊന്നും ഇവിടെ സ്വപ്നം കാണാന്‍ കൂടി കഴിയില്ല.

ഒന്നാമന്‍: നമുക്കെങ്ങിനെയെങ്കിലും ഇന്ത്യയിലേക്ക് കടന്ന് ഒരു ജോലി സംഘടിപ്പിക്കണം.

മൂന്നാമന്‍: നടക്കും കൂട്ടരെ. നമ്മുടെ കൊന്നയും ഒരുനാള്‍ പൂക്കും അളിയന്മാരെ..

രംഗം 2

സ്ഥലം: സാന്‍ ഫ്രാന്‍സിസ്കോ

കുറച്ച് ട്രെയിനിമാര്‍ സംസാരിക്കുന്നു

ഒന്നാമന്‍: നമ്മളെത്ര കാലമായി ഇങ്ങനെ ഒന്നു കൂടിയിട്ട്... എന്റെ ഇന്ത്യയിലേക്കുള്ള വിസ എപ്പോ വേണേല്‍ വരാം.

രണ്ടാമന്‍: പാര്‍ട്ടി എപ്പഴാ?

ഒന്നാമന്‍: സംഭവം കയ്യില്‍ ‍കിട്ടിയാല്‍ ഉടന്‍

‍രണ്ടാമന്‍: നിനക്കവിടെ എവിടെയാ ജോലി?

ഒന്നാമന്‍: ലാലൂരില്‍

‍രണ്ടാമന്‍: ലാലൂര്‍...കേട്ടിട്ടുണ്ട്...എന്നാലും കറക്ടായിട്ട് എവിടെയാ?

ഒന്നാമന്‍: തൃശ്ശൂരിനടുത്ത്

മൂന്നാമന്‍: ഭാഗ്യവാന്‍...ഉഗ്രന്‍ ക്ലൈമറ്റല്ലേ..നമ്മുടെ കാലിഫോര്‍ണിയാ പോലെ ഒന്നും അല്ല. എന്റെ ഒരു ഫ്രണ്ട് പടിഞ്ഞാറേക്കോട്ടയിലുണ്ട്. അവന്‍ പറയുന്നത് ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിവിടമാണ് അതിവിടമാണ് എന്നാണ്.

രണ്ടാമന്‍: അതൊരു മല്ലുവുഡ് സിനിമയിലെ ഡയലോഗല്ലേ..

നാലാമന്‍: ആരാ നിന്റെ മൊതലാളി?

ഒന്നാമന്‍: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍‌ന്ന് കേട്ടിട്ടുണ്ടോ?

രണ്ടാ‍മന്‍‍: ഉം..എന്റെ ഒരു ഫ്രണ്ട് അവിടെ CRD(ചവര്‍ റിമൂവല്‍ ഡിപ്പാര്‍ട്ട്മെന്റ്) ല്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഒടുക്കത്തെ ടെക്നോളജിയാണവിടെ. ശരിക്ക് പണിയറിയാവുന്നവന്‍ ഇങ്ങനെ കേറിക്കേറിപ്പോകും...അസൂയ തോന്നും. ഓരോന്ന് കേട്ടാല്‍....

ഒന്നാമന്‍: അക്കൌണ്ട്സ് ഡിപ്പാര്‍ട്ട്മെന്റിനുവേണ്ടി കണക്ക് എഴുതലാണ് ജോലി. ലാലൂരിലെ ചവര്‍ ഡിസ്പോസല്‍ പ്ലാന്റിന്റെ.

രണ്ടാമന്‍: ഭാഗ്യവാന്‍ അളിയാ...അതാണാ രാജ്യത്തിന്റെ ഒരു പ്രത്യേകത. ഏത് ജോലിക്കും നമ്മുടെ എല്ലാ കഴിവും ഉപയോഗിക്കണം. ഇവിടത്തെപ്പോലെ ഒന്നും അല്ല. എന്നെ നോക്ക്...ആ സ്പേയ്സ് ഷട്ടിലിന്റെ റിമോട്ടിനുവേണ്ട പ്രോഗ്രാം എഴുതി എഴുതി ജമ്മം തൊലയ്ക്കുന്നു.

ഒന്നാമന്‍: വിഷമിക്കാതിരി...ഞാന്‍ എന്റെ റീഡിഫ് ഐ.ഡി.തരാം. അവിടെ എത്തിയാല്‍ മെയില്‍ അയക്കാം. നിങ്ങള്‍ ബയോ‌ഡാറ്റാ അയച്ചുതാ. ഞാന്‍ അതെന്റെ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഫോര്‍വേഡ് ചെയ്യാം.

മൂന്നാമന്‍: നമ്മുടെ കൊന്നയും ഒന്ന് പൂത്താല്‍ മതിയായിരുന്നു.

രംഗം 3

സ്ഥലം: ടെക്സാസ് യൂണിവേര്‍സിറ്റി

ഒന്നാമന്‍: ഒരു കിടിലന്‍ ന്യൂസുണ്ട്.. നമ്മടെ ഈ ജോര്‍ജ് കുട്ടിക്ക് കേരളാ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ കിട്ടി. ബി.എ. ഹിസ്റ്ററിക്ക്...ഉഗ്രന്‍ സബ്‌ജെക്ടല്ലേ...അവനും രക്ഷപ്പെട്ടു. സ്കോളര്‍ഷിപ്പും ഉണ്ട്.

ജോര്‍ജ്‌കുട്ടി: ഇന്നലെ എന്റെ വിസ വന്നു..എല്ലാം ഫൈനലൈസ്‌ഡ്

രണ്ടാമന്‍: കണ്‍ഗ്രാറ്റ്സെടേയ്..അപ്പോ നീയും ആ സ്വര്‍ഗരാജ്യത്തിലേക്ക് പോകുന്നു..

മൂന്നാമന്‍: ബി.എ.ഹിസ്റ്ററി...പഠിക്കുന്നെങ്കില്‍ ഇതുപോലുള്ള കോഴ്സുകള്‍ തന്നെ വേണം... എന്താ സിലബസ്...ഇവിടത്തെപ്പോലെ ഒന്നുമല്ല..

രണ്ടാമന്‍: എത്രയാടേ സ്കോളര്‍ഷിപ്പ്?

ജോര്‍ജ്‌കുട്ടി: 1200 രൂപ....

രണ്ടാമന്‍: 1200രൂപ!!!!! അതായത് 1200 ഇന്റു 45 സമം 54000 ഡോളര്‍...എന്റമ്മേ..ആ പൈസകൊണ്ടിവിടെ ഒരു ബെന്‍സ് കാറും ഫ്ലാറ്റും വാങ്ങാം.

നാലാമന്‍: നീ ബെന്‍സും കെട്ടിപ്പിടിച്ചോണ്ടിരുന്നോ..ഇവന്‍ അവിടെപ്പോയി മാരുതിയിലും അംബാസിഡറിലുമൊക്കെയായിരിക്കും ചെത്തുന്നത്..

ഒന്നാമന്‍: അച്ഛനോട് അന്നേ പറഞ്ഞതാ എന്നെ മലയാളം മീഡിയത്തില്‍ ചേര്‍ത്താല്‍ മതിയെന്ന്...

മൂന്നാമന്‍: വിഷമിക്കല്ലെ...നമുക്ക് അവിടത്തെ വല്ല പാരലല്‍കോളേജിലും അഡ്മിഷന്‍ കിട്ടുമോന്ന് ട്രൈ ചെയ്യാം. അങ്ങിനെയെങ്കിലും നമ്മടെ കൊന്നയും പൂക്കുമോന്ന് നോക്കാം കൂട്ടരേ

രംഗം 4

സ്ഥലം: ഹോളിവുഡ്.

ആര്‍ണോള്‍ഡ് ശിവശങ്കരന്‍ വിഷമിച്ചിരിക്കുന്നു.

സഹായി: എന്ത് പറ്റി സാര്‍.ഒരു വിഷമം?

ആ.ശി: എന്തു പറയാനാ...മല്ലുവുഡ്ഡീന്ന് ഒരു ഓഫര്‍ വന്നതാ..

സഹായി: നായകനായിട്ടാണോ?

ആ.ശി: എവടെ? മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ കത്തി നിക്കുമ്പോ നമുക്കെവടെ ചാന്‍സ്? പക്ഷെ, കിട്ടിയ റോളും പോയിക്കിട്ടി.

സഹായി: എന്തു പറ്റി?

ആ.ശി: വിസ ശരിയായില്ല. ഒടുക്കത്തെ ചുവപ്പ് നാട.

സഹായി: കഷ്ടമായിപ്പോയി..ഈ രാജ്യത്തിന്റെ ഒരു കാര്യം..ആ റോള്‍ പോയി എന്നുറപ്പാണോ?

ആ.ശി.: ഉം..ഷാജി കൈലാസ് സാറിന്റെ അസിസ്റ്റന്റ് സാര്‍ വിളിച്ചിരുന്നു.. ആ റോള്‍ ഭീമന്‍ രഘുവിനു കൊടുത്തെന്ന്...ച്ചേ..എത്ര മോഹിച്ചതാ..

സഹായി: സാര്‍ വിഷമിക്കല്ലെ..എനിക്ക് ജോഷി എന്നൊരു ഡയറക്ടറെ പരിചയമുണ്ട്..വല്ലതും നടക്കുമോന്ന് നോക്കാം..

ആ.ശി: എങ്ങനെയെങ്കിലും ശരിയാക്കെടെ..അവിടെപ്പോയി ഒരു നാലു സിനിമയില്‍ അഭിനയിച്ച് കുറച്ച് രൂപാ സമ്പാദിച്ചില്ലേല്‍ ജീവിതം കട്ടപ്പൊക.

സഹായി: നോക്കട്ടെ..എന്തായാ‍ലും മലയാളമൊക്കെ ശരിക്ക് പഠിച്ച് വെക്ക്..ഇന്നത്തെക്കാലത്ത് അതൊക്കെ അറിയാമെങ്കിലേ രക്ഷയുള്ളൂ...ഡെയ്‌ലി മാതൃഭൂമിയും മനോരമയുമൊക്കെ വായിക്ക്...വെള്ളിനക്ഷത്രവും...മൊത്തത്തില്‍ എല്ലാവരെയും പരിചയമാകട്ടെ..ഒരു രൂപക്ക് 45 ഡോളറാണെന്നത് മന്ത്രം പോലെ ചൊല്ലിക്കൊണ്ടിരി...

ആ.ശി: എപ്പ ചൊല്ലിയെന്ന് കേട്ടാ മതി. എന്റെ കൊന്നയും പൂക്കണ്ടേടേ?

രംഗം 5

തിരുവനന്തപുരം

ടെക്നോളജി പാര്‍ക്കില്‍ ജോലിചെയ്യുന്ന ടെര്‍മിനേറ്റര്‍ക്ക് ഒരു ഫോണ്‍

അച്ഛന്‍: മോനേ..നീ വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചില്ലല്ലോ.

ടെര്‍മി‍: ഞാന്‍ മെയില്‍ അയച്ചിരുന്നല്ലോ അച്ഛാ...

അച്ഛന്‍: മെയിലോ? ഇവിടെ കണക്ഷന്‍ ഭയങ്കര സ്ലോയാ മോനേ..എക്സ്പ്ലോറര്‍ തുറന്നു വരാന്‍ തന്നെ സമയമെടുക്കും.

ടെര്‍മി‍: ഉം.. ഞാന്‍ രാവിലത്തെ ഫുഡ്ഡ് കഴിക്കുകയായിരുന്നു. അച്ഛന്‍ കഴിച്ചോ?

ആച്ഛന്‍: ഇവടെ ഇപ്പോ രാത്രിയല്ലേ മോനേ..നേരത്തേ കഴിച്ചു...ആട്ടെ നീയെന്താ കഴിക്കുന്നത്? ആരോഗ്യമൊക്കെ നോക്കുന്നില്ലേ?

ടെര്‍മി‍: കോക്കനട്ട് സൂപ്പ് വിത്ത് ചില്ലിയും റൈസ് ബ്രെഡ്ഡും..

അച്ഛന്‍: എന്നു വെച്ചാലെന്താ?

ടെര്‍മി‍: ഇവിടെ ഇതിന് ഇഡ്ഡലിയും ചട്ട്ണിയും എന്നാണ് പറയുന്നത്...

അച്ഛന്‍: അങ്ങനെ പറ. സൂപ്പര്‍ ഫുഡ്ഡല്ലേ..നമ്മുടെ കുടുമ്മത്ത് നീയെങ്കിലും രക്ഷപ്പെട്ടല്ലോ..ഒരു കൊന്നയെങ്കിലും പൂത്തല്ലോ. അച്ഛന് സന്തോഷായി മോനെ...സന്തോഷായി..



(ഒരു ഇന്റര്‍നെറ്റ് തമാശയുടെ മലയാളാന്തരീകരണം)