Wednesday, June 24, 2009

ലാവലിന്‍ പുതിയ വഴിത്തിരിവിലേയ്ക്ക്...:)

ലാവലിന്‍ പുതിയ വഴിത്തിരിവിലേയ്ക്ക്
പ്രത്യേക ലേഖിക

തിരോന്തരം: 1996ല്‍ പിണറായി വിജയന്‍ കാനഡയ്ക്ക് പോകുന്നതിനായുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തിയത് തിരുവനന്തപുരം സൌത്ത്പാര്‍ക്ക് ഹോട്ടലില്‍ ആയിരുന്നെന്ന് ഞങ്ങളുടെ പ്രത്യേക ലേഖിക തൃശ്ശൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ആ സമയത്ത് ഒരു സയന്‍സ് പ്രൊജക്റ്റ് ചര്‍ച്ചക്കായി സൌത്ത്പാര്‍ക്ക് റസ്റ്റോറന്റില്‍ കൂടിയിരുന്ന ലേഖികയും സുഹൃത്തും ലാവലിന്‍ ചര്‍ച്ചാഗ്രൂപ്പിന്റെ ആവശ്യപ്രകാരം തങ്ങളുടെ ചര്‍ച്ചാ സ്ഥലം മാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടെങ്കിലും ‘രണ്ട് പെണ്‍‌കുട്ടികളല്ലേ അവിടെ ഇരുന്നോട്ടെ‘ എന്ന മുതിര്‍ന്ന നേതാവിന്റെ (പിണറായി വിജയന്‍ആണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്) അനുമതി മൂലം തങ്ങളുടെ ചര്‍ച്ച യഥാസ്ഥാനത്ത് തന്നെ തുടര്‍ന്നു. തങ്ങളുടെ ചര്‍ച്ചയ്ക്കിടയിലെ ഇടവേളകളില്‍ ബിരാണിയില്‍ പപ്പടം ചേര്‍ത്ത് കുഴക്കുമ്പോള്‍ ഇടയ്ക്ക് ലാവലിന്‍, ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ എന്നെല്ലാം കേട്ടിരുന്നു എന്നും, ഇതൊരു ഇലക്ട്രിസിറ്റി ബോര്‍ഡ് അഴിമതിയാണെന്നും വൈദ്യുതബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളായ ലേഖികയുടെ സുഹൃത്ത് അന്നേ കണ്ടെത്തുകയുണ്ടായിരുന്നു. അന്ന് ചര്‍ച്ച നടന്ന സമയത്തിന്റെയും ഇന്ന് പത്രങ്ങളില്‍ കണ്ട കനേഡിയന്‍ പര്യടന വാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ അന്ന് നടന്നത് ലാവലിന്‍ ചര്‍ച്ച തന്നെ ആയിരുന്നിരിക്കും എന്ന് ഉറപ്പായിരിക്കുന്നു. സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടികളുടെ മൊഴി എടുക്കാന്‍ ഉദ്ദേശ്യിക്കുന്നതായും അറിവായിട്ടുണ്ട്. ചര്‍ച്ചാഗ്രൂപ്പ് അന്ന് കഴിച്ച ഭക്ഷണത്തിന്റെ ബില്‍ ആരുടെ അക്കൌണ്ടില്‍ നിന്നാണ് നല്‍കിയിട്ടുള്ളത് എന്നതിനെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. അന്നത്തെ ബില്ലിന്റെ ഫോട്ടോസ്റ്റാറ്റ് ഒരു പ്രധാന തെളിവായി പ്രത്യേക കോടതി മുന്‍പെ സമര്‍പ്പിക്കാനും സി.ബി.ഐ തീരുമാനിച്ചിട്ടുണ്ടെന്നറിയുന്നു. അന്നത്തെ ചര്‍ച്ചകള്‍ക്കിടയില്‍ ടെക്നിക്കാലിയാ എന്ന വാക്ക് കേള്‍ക്കാതിരുന്നതും ദുരൂഹത ഉണര്‍ത്തുന്നുണ്ടെന്ന് ഈ വിഷയത്തെക്കുറിച്ച് സമഗ്രമായി പഠിച്ചിട്ടുള്ള, പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത നീലകണ്ഠന്‍ ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്തായാലും ലാവലിന്‍ കേസിലെ ഒരു നിര്‍ണ്ണായക വഴിത്തിരിവായിരിക്കും ഇത് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല.

(മംഗളരമ 24 ജൂണ്‍ 2009)