Sunday, September 21, 2008

നരസിംഹ മൂര്‍ത്തി ഏലിയാസ് ദി വിസ ഗോഡ്

പരസ്യങ്ങളില്ലാതെ അമ്പലങ്ങള്‍ക്കും നിലനില്‍പ്പില്ല. കാലം മാറുന്നതിനനുസരിച്ച് കോലവും ദൌത്യവുമൊക്കെ മാറുന്ന ദൈവങ്ങള്‍ പുത്തരിയല്ലാതായിരിക്കുന്നു.

ആഴ്ചയില്‍ രണ്ടോ മൂന്നോ ഭക്തര്‍ വന്നിരുന്ന അമ്പലങ്ങള്‍ ദൈവത്തിന്റെ പേരൊന്നു മാറ്റിയും, ചാണക്യനെ തോല്‍പ്പിക്കുന്ന മാനേജ്‌മെന്റ് തന്ത്രങ്ങളിലൂടെയും, പരസ്യങ്ങളിലൂടെയും ആഴ്ചയില്‍ ലക്ഷങ്ങള്‍ സന്ദര്‍ശിക്കുന്ന സൂപ്പര്‍ ഡ്യൂപ്പര്‍ അമ്പലങ്ങളായി മാറും. ഭാഗ്യം കേറി വരുന്ന വഴി പലപ്പോഴും പാവം ദൈവങ്ങള്‍ പോലും അറിയാറില്ല...

ആന്ധ്രപ്രദേശിലെ ചില്‍ക്കയിലെ ബാലാജി ക്ഷേത്രം ഉദാഹരണം..

ഒരുത്തനും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന അമ്പലത്തെ ഹിറ്റ് ആക്കിയെടുക്കാന്‍ ക്ഷേത്ര ട്രസ്റ്റികള്‍ പയറ്റിയ തന്ത്രങ്ങള്‍ പരസ്യരംഗത്തെയും മാനേജ്മെന്റ് രംഗത്തെയും വിദ്യാര്‍ത്ഥികള്‍ കണ്ടു പഠിക്കണം..

അമേരിക്കയിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും ഒരു വിസ എന്ന സ്വപ്നവുമായി നടക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാലഘട്ടം. അമേരിക്കയാകട്ടെ വിസയുടെ കാര്യത്തില്‍ പല നിയന്ത്രണങ്ങളും കൊണ്ടു വരുന്നു. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ എന്താണ് വഴി...

വാ കീറിയ ദൈവം വിസയും തന്നുകൊള്ളും എന്ന് പറഞ്ഞ് ചുമ്മാ ഇരുന്നാല്‍ വിസ വരുമോ? (അമ്പലത്തിലേക്ക് ആളുവരുമോ? വരുമാനം വരുമോ?)

അതിനു ദൈവം തന്നെ രക്ഷ. ആളൊഴിഞ്ഞു കിടന്നിരുന്ന ബാലാജി ക്ഷേത്രത്തെ അതിന്റെ ട്രസ്റ്റിമാര്‍ ഒന്ന് “മോഡേണൈസ്” ചെയ്യുവാന്‍ തീരുമാനിക്കുന്നു. ബാലാജി എന്ന പേരിനു ഒരു മോഡേണ്‍ ലുക്ക് ഇല്ല എന്ന് എടുത്ത് പറയേണ്ടല്ലോ. അവര്‍ ബാലാജിയുടെ പേര്‍ കാലഘട്ടത്തിനൊത്ത് ഒന്ന് പരിഷ്കരിച്ചു. The Visa God...

തീര്‍ന്നില്ല..അവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്കെല്ലാം ഉടന്‍ വിസ ശരിയാവുമെന്ന പ്രചരണം അടിച്ചിറക്കുന്നു. പ്രമുഖ പത്രങ്ങളില്‍ ലേഖനം വരുന്നു. വെബ് സൈറ്റ് തുടങ്ങുന്നു. പരസ്യ ബ്രോഷര്‍ ഇറക്കുന്നു. കഥ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ വരെ വരുന്നു. ആകെ ജഗപൊഗ...ഇന്നവിടെ ആഴ്ചയില്‍ ഒരു ലക്ഷം പേര്‍ സന്ദര്‍ശിക്കുന്നുവത്രെ. സാധാരണ അമ്പലങ്ങളില്‍ അച്ഛനും അമ്മയും കുട്ടികളെയും കൊണ്ട് വന്ന് ‘മോനേ പ്രാര്‍ത്ഥിക്കൂ, മോളേ പ്രാര്‍ത്ഥിക്കൂ’ എന്നൊക്കെ പറയുമ്പോള്‍ ഇവിടെ നേരെ തിരിച്ചാണ്. കുട്ടികളാണ് അച്ഛനെയും അമ്മയെയും ഒക്കെ കൊണ്ട് വന്ന് പ്രാര്‍ത്ഥിപ്പിക്കുന്നത്. വിസ കിട്ടാന്‍...11 തവണ ക്ഷേത്രപ്രദക്ഷിണം എന്നതാണ് വിസ കിട്ടാനുള്ള എളുപ്പ വഴി...

എത്ര പേര്‍ക്ക് വിസ കിട്ടി എന്നൊന്നും ചോദിക്കരുത്...അമ്പലത്തിനു നല്ല സാമ്പത്തിക സ്ഥിതിയിലേക്കുള്ള വിസ എന്തായാലും കിട്ടിയിട്ടുണ്ട്.

ഈ അമ്പലത്തെക്കുറിച്ച് എന്തിനു പറയുന്നുവെന്നല്ലേ? വിസ മാത്രം കൊടുത്തുകൊണ്ടിരുന്നാല്‍ എത്ര കാലം മുന്നോട്ട് പോകും? അതും diversification എന്നത് വിജയമന്ത്രമായി എല്ലാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കരുതുന്ന ഈ അവസരത്തില്‍?

പുതിയ മേഖലകളിലേക്ക് അമ്പലം കടക്കുകയാണ്....

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി ലോകത്തെ മൂടുമോ ഇല്ലയോ എന്ന ആശങ്കാജനകമായ സ്ഥിതിവിശേഷം അല്ലേ ഇപ്പോള്‍. ഫെഡറല്‍ റിസര്‍വും മറ്റു കേന്ദ്രബാങ്കുകളും പയറ്റാവുന്ന പയറ്റുകള്‍ പയറ്റിക്കൊണ്ടിരിക്കുന്നു. പ്രശ്നമൊക്കെ ഉണ്ടാക്കി വെച്ചത് ആര്‍ എന്നൊന്നും ചോദിക്കരുത്. ക്രൈസിസ് മാനേജ്മെന്റില്‍ ആ ചോദ്യം നിഷിദ്ധം. ഈ പ്രശ്നത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ഒരു അമ്പലത്തിന് എന്ത് ചെയ്യാന്‍ കഴിയും?

പലതും ചെയ്യാന്‍ കഴിയും.

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് അമേരിക്കയെയും ലോകത്തെയും രക്ഷിക്കാന്‍ ഈ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയിരിക്കുന്നു. ജോലി നഷ്ടപ്പെട്ട അമേരിക്കയിലെ പ്രമുഖ ബാങ്ക് ജീവനക്കാരിയുടെ ആവശ്യാനുസരണമാണ് പൂജ നടത്തിയത്. സെപ്തംബര്‍ 18ന് ക്ഷേത്രം അധികൃതര്‍ക്ക് അമേരിക്കയിലെ ഡെട്രോയിട്ടില്‍നിന്ന് ഫോണ്‍ കോള്‍ വരുന്നു. ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരിയായ പെണ്‍കുട്ടി ഫോണിലൂടെ പൊട്ടിക്കരയുന്നു. ലോകത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ പൂജ നടത്തൂ എന്ന് ആ പെണ്‍കുട്ടി പൂജാരിയോട് അഭ്യര്‍ഥിക്കുന്നു. അന്നു തന്നെ പൂജ നടത്തുന്നു.

നരസിംഹമൂര്‍ത്തി എന്ന നമ്മുടെ വിസ ഗോഡിനെ പ്രീതിപ്പെടുത്തുന്ന രണ വിമോചന നരസിംഹ സ്തോത്രം ചൊല്ലിയാണ് പൂജ നടത്തിയത്. രണ്ട് റൌണ്ട് എക്സ്ട്രാ പ്രദക്ഷിണവും വിശ്വാസികള്‍ നടത്തിയത്രെ. അപ്പോ 13 റൌണ്ട് പ്രദക്ഷിണം.

ഒരു ഡോസ് കൊണ്ട് അസുഖം മാറുമെന്നുറപ്പില്ലെങ്കില്‍ ഡോക്ടര്‍മാര്‍ എന്ത് ചെയ്യും? അടുത്ത് ഡോസ് കൊടുക്കും. അല്ലേ?

അതു തന്നെ ഇവിടെയും. 21ന് വീണ്ടും പൂജ അരങ്ങേറുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ലോകം രക്ഷപ്പെട്ടാല്‍ വഴിയെ പോസ്റ്റിടാം...

:)

Monday, September 15, 2008

ചിയേഴ്സ്! കേരളമേ..

പ്രിയരേ,

ഓണമൊക്കെ നല്ല രീതിയില്‍ ആഘോഷിച്ച് ജോലിസ്ഥലത്തേക്കും മറ്റും തിരിക്കുന്ന ഈ സമയത്ത് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ നിങ്ങള്‍ക്കര്‍പ്പിക്കുന്നത് അല്പം കടന്ന കൈയാണെന്നറിയാം. എങ്കിലും ആവശ്യക്കാരന് ഔചിത്യ ബോധത്തിന്റെ ആവശ്യമില്ല എന്ന പഴമൊഴിയുടെ പച്ചക്ക് ഞാന്‍ എന്റെ കര്‍ത്തവ്യത്തിലേക്ക് കടക്കുകയാണ്.

മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും നിങ്ങള്‍ പതിവു തെറ്റിച്ചില്ല എന്നത് എന്നെ സംബന്ധിച്ചേടത്തോളം തികച്ചും ചാരിതാര്‍ത്ഥ്യജനകമാണ്. വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും വില്പനയുടെ ഗ്രാഫ് മുകളിലേക്ക് തന്നെ പോകുന്നതില്‍ എനിക്കുള്ള സന്തോഷം ആദ്യമേ രേഖപ്പെടുത്തട്ടെ. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും തന്നെയാണ് എന്നും ഞങ്ങളുടെ ശക്തി. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയുള്ള ഈ സഹകരണം ദുര്‍ബലപ്പെടുത്തുന്നതിനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകളുടെ കൂട്ടായ്മയും മറ്റും ഉണ്ടായി വരുന്നുണ്ടെങ്കിലും അതിനെയെല്ലാം ഡൈല്യൂട്ട് ചെയ്ത് മുന്നേറുന്ന നിങ്ങള്‍ മറ്റെല്ലാ മേഖലകളിലെയും ജനങ്ങള്‍ക്ക് ഉത്തമ മാതൃകയാണ്. വലിപ്പ-ചെറുപ്പ വ്യത്യാസം (small-large difference) എന്നത് നിങ്ങള്‍ക്കിടയില്‍ ഇല്ല എന്നത് തന്നെയാണ് നിങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. ടിപ്പു സുല്‍ത്താന്റെയും പഴശ്ശിയുടെയും ഓര്‍മ്മകള്‍ ഉറങ്ങുന്ന ഈ മണ്ണില്‍ ഓണദിനങ്ങളില്‍ നിങ്ങള്‍ അവര്‍ക്കായി അര്‍പ്പിച്ച ‘അര്‍ച്ചന‘ അവരുടെ ആത്മാക്കളെ സന്തോഷിപ്പിക്കുന്നുണ്ടാകണം.

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ നിങ്ങള്‍ നല്‍കുന്ന സഹായം വിലമതിക്കാനാവാത്തതാണ്. അന്യഥാ നിന്നു പോകുമായിരുന്ന പല ക്ഷേമ പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നത് നിങ്ങളുടെ സഹായം കൊണ്ട് മാത്രമാണെന്ന് ഒരു പക്ഷെ നിങ്ങള്‍ അറിയുന്നുണ്ടാവില്ല. 1984-85 വര്‍ഷം വെറും 25.63 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയ ഞങ്ങള്‍ 2005-06 വര്‍ഷത്തില്‍ നല്‍കിയത് 2055.71 കോടി രൂപയാണെന്ന് പറയുമ്പോള്‍ നിങ്ങളുടെ സംഭാവനയുടെ മഹത്വവും വലിപ്പവും നിങ്ങള്‍ക്ക് പിടികിട്ടും.സ്വകാര്യസംരംഭങ്ങളിലൂടെ നിങ്ങള്‍ സംഭാവന നല്‍കുന്ന തുക കൂടി കണക്കിലെടുത്താല്‍ നിങ്ങളെ പൂവിട്ട് പൂജിക്കാതെ തരമില്ല എന്നു വരും. അതുപോലെ തന്നെ 1984-85ല്‍ വെറും 55.46 കോടി രൂപയുടെ വില്പന മാത്രം ഉണ്ടായിരുന്ന ഞങ്ങളുടെ(നിങ്ങളുടെയും) സ്ഥാപനത്തെ 2005-06 വര്‍ഷത്തില്‍ 2635.90 കോടി രൂപയുടെ വില്പനയുള്ള വമ്പന്‍ ആക്കിയതും നിങ്ങള്‍ തന്നെ. വാങ്ങല്‍ വിലയുടെ കൂടെ ഡ്യൂട്ടി, 36% വെയര്‍ഹൌസ് മാര്‍ജിന്‍, 20% ഷോപ്പ് മാര്‍ജിന്‍, ലേബലിങ്ങ് ചാര്‍ജ് ആയി 11 രൂപ, 90% സെയിത്സ് ടാക്സ്, 1% സെസ് എന്നിവ യാതൊരു മടിയും കൂടാതെ നല്‍കി രാഷ്ട്ര പുനര്‍ നിര്‍മ്മാണപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക?

ലഭ്യമായ കണക്കനുസരിച്ച് ഞങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഫെഡിനുമായി ഈ ഓണം വാരാഘോഷത്തിന്റെ ഭാഗമായി വെറും ഒരാഴ്ച കൊണ്ട് 135 കോടി രൂപയുടെ വില്പന ഉണ്ടാക്കിത്തന്നിരിക്കുകയാണ്. ഞങ്ങളുടെ വില്പനക്കണക്കില്‍ ചാലക്കുടിയും കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കില്‍ കുന്നംകുളവുമാണ് ഇത്തവണ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. വരുന്ന ആഘോഷദിനങ്ങളില്‍ ചാലക്കുടിയെയും കുന്നംകുളത്തെയും തറപറ്റിച്ച് ഒന്നാം സ്ഥാനം നേടുക എന്നത് ഒരു വാശിയായി എല്ലാവരും ഉള്‍ക്കൊള്ളണമെന്നും അതിന്റെ സ്പിരിറ്റ് കണക്കുകളില്‍ പ്രതിഫലിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

മൊബൈല്‍ ഔട്ട്‌ലെറ്റുകള്‍, ഹോം ഡെലിവറി സര്‍വീസ്, ഓട്ടോമാറ്റിക് വെന്‍ഡിങ്ങ് മെഷീന്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ പുത്തന്‍ സേവനങ്ങളുമായി ഞങ്ങള്‍ കൂടുതല്‍ നല്ല രീതിയില്‍ നിങ്ങളെ സേവിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു.

ഈയവസരത്തില്‍ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളോട് ചില കാര്യങ്ങള്‍ കൂടി പറയേണ്ടത് എന്റെ ധാര്‍മ്മിക ബാദ്ധ്യതയാണെന്ന് ഞാന്‍ കരുതുന്നു.

കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ റമ്മും വടക്കന്‍ ജില്ലകളില്‍ ബ്രാന്‍ഡിയും ആധിപത്യം തുടരുന്ന കാഴ്ച തന്നെയാണ് ഇത്തവണയും കാണാന്‍ കഴിഞ്ഞത്. വിവരസാങ്കേതികവിദ്യാരംഗത്തുള്ള മുന്നേറ്റം ബിയറിന്റെ രംഗത്തും മുന്നേറുവാന്‍ മലയാളികളെ സഹായിക്കുന്നു എന്നതും ബിയറിന്റെ വില്പനയും വര്‍ദ്ധിക്കുന്നു എന്നതും സന്തോഷപൂര്‍വം അറിയിക്കട്ടെ. എങ്കിലും ഈ സന്തോഷത്തിനിടയിലും അല്പം ദുഃഖകരമായി തോന്നുന്ന ഒരു സംഗതി കൂടി അറിയിക്കേണ്ടതുണ്ട്. വിസ്കി എന്ന പാവത്തിനു തെക്കുവടക്കു ഭേദമില്ലാതെ കേരളത്തില്‍ അവഗണനയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വരും ദിനങ്ങളില്‍ ഈ ദുരവസ്ഥക്കെതിരെ യോജിച്ച ഒരു പരിശ്രമം നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും എല്ലാവരെയും, എല്ലാറ്റിനെയും ഒന്നു പോലെ കാണുന്ന മാനസികാവസ്ഥയിലേക്ക് നിങ്ങള്‍ ഉയരണമെന്നും എനിക്കാഗ്രഹമുണ്ട്.

മദ്യപാനികള്‍ എന്ന് ആരെങ്കിലും നിങ്ങളെ അധിക്ഷേപിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു മുന്നില്‍ ഞാന്‍ മുകളില്‍ അവതരിപ്പിച്ച കണക്കുകള്‍ അഭിമാനപുരസ്സരം ചൂണ്ടിക്കാട്ടുമെന്നും, അവരുടെ കണ്ണു തുറപ്പിക്കുമെന്നും, അവരെക്കൂടി ഈ മുന്നേറ്റത്തില്‍ പങ്കാളികളാക്കാനുള്ള ചുമതല ഒരു സാമൂഹ്യ ബാദ്ധ്യത എന്ന നിലയില്‍ നിങ്ങള്‍ ഏറ്റെടുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം‘, ‘വൈകീട്ടെന്താ പരിപാടി‘ എന്നീ ചോദ്യങ്ങള്‍ എപ്പോഴും മനസ്സില്‍ കൊണ്ടു നടക്കും എന്ന പ്രതീക്ഷയോടെ,

പട്ട, അമ്മിണി, ഉയര്‍ത്തെഴുന്നേല്‍പ്പ്, ഗോതു, മൂലവെട്ടി തുടങ്ങിയ അപരനാമങ്ങളില്‍ അറിയപ്പെടുന്ന അംഗീകാരമില്ലാത്ത ബ്രാന്‍ഡുകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്ന് സ്നേഹബുദ്ധ്യാ ഉപദേശിച്ചുകൊണ്ടും, മാഹി മാഫിയായുടെ വലയില്‍ വീഴരുതെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടും...

വിശ്വസ്തതയോടെ,

(ഒപ്പ്)
മാനേജിംഗ് ഡയറക്ടര്‍
കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(M&M)
ചിയേഴ്സ് ഭവന്‍,
തിരുവനന്തപുരം, കേരളം

കോപ്പി:

എല്ലാ മധുപാനചക്രവര്‍ത്തിമാര്‍ക്കും

Saturday, August 23, 2008

മഹിഷപാദങ്ങള്‍ - ഒരു പ്രഹേളിക

മരം കോച്ചുന്ന മഞ്ഞുപെയ്യുന്ന മകരമാസ നിശീഥിനി. തൃശ്ശൂര്‍ കോട്ടപ്പുറം കുന്നത്ത് ലെയിനില്‍ 15/448ല്‍ വാസുദേവന്‍ മാഷിന്റെ മകന്‍ ദേവദത്തന്‍ പെട്ടെന്നാണോര്‍ത്തത്...എക്സൊര്‍സിസ്റ്റ് കണ്ടില്ലല്ലോ...

രാഗം തീയറ്ററിന്റെ 70എം.എം. മനോഹാരിതയില്‍ തെളിയുന്ന ആ ചിത്രം ഇന്നു കൂടിയേ ഉള്ളൂ എന്ന തിരിച്ചറിവ് സെക്കണ്ട് ഷോക്ക് പോയിക്കളയാം എന്ന തീരുമാനത്തിലേക്ക് സുന്ദരനായ ആ യുവാവിനെ എത്തിച്ചു. അമ്മ വിളമ്പിയ ചോറും മോരുകറിയും പൊടിത്തോരനും വയറു നിറയെ കഴിച്ച് ഒരേമ്പക്കവും വിട്ട് തന്റെ ഇംഗ്ലണ്ട് മെയ്ക്ക് റാലി സൈക്കിളില്‍ രാഗം തീയറ്ററിലേക്ക് വെച്ചു പിടിപ്പിച്ച യുവാവ് അറിഞ്ഞിരുന്നില്ല തന്നെ കാത്തിരിക്കുന്നതെന്താണെന്ന്...

എക്സൊര്‍സിസ്റ്റിനെക്കുറിച്ചുള്ള ഈ ലിങ്ക് വായിച്ച ശേഷം തിരിച്ചു സംഭവവിവരണത്തിലേക്ക് വരിക...:)

ഭൂതപ്രേതപിശാചുക്കളില്‍ ഒട്ടും തന്നെ വിശ്വാസമില്ലാതിരുന്ന, ‘അവിശ്വാസിയായ‘ ദേവദത്തന്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴൊക്കെ ”ഇത്ര നല്ല തമാശപ്പടത്തെ ഭീകരചിത്രമായി കാണുന്ന ജനങ്ങളുടെ ഹാസ്യബോധമില്ലായ്മയെപ്പറ്റി“ വ്യാകുലനാകുകയായിരുന്നു. ചിത്രം കണ്ടില്ലായിരുന്നെല്‍ നഷ്ടമായേനെ എന്ന ആത്മഗതവും.

സിനിമ കഴിഞ്ഞ് തന്റെ ഇംഗ്ലണ്ട് മേയ്ക്ക് റാലി സൈക്കിളില്‍ കയറിയ യുവാവ് തന്റെ കയ്യിലെ റാഡോ വാച്ചില്‍ സമയം നോക്കി...കൃത്യം 11.38.....

എം.ജി.റോഡിലൂടെ മധുമതി എന്ന ഹിന്ദി ചിത്രത്തിലെ പ്രശസ്തമായ പാട്ടും പാടി ഇടക്കൊന്ന് രണ്ടു കൈയും വിട്ട് ചവിട്ടി ദേവദത്തന്‍ ചരിത്രപ്രസിദ്ധമായ കോട്ടപ്പുറം ഭാഗത്തേക്ക് സൈക്കിള്‍ തിരിച്ചു...

കെ.എസ്.ഇ.ബിയുടെ ഭീമാകാരവും ഭീതിജനിപ്പിക്കുന്നതുമായ ഗോഡൌണും, അതിനടുത്തൊരു തോടും വിശാലമായ പാടവും പാടത്തിനപ്പുറത്ത് ജനം ആത്മഹത്യ ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന, പ്രേതങ്ങളിലെ റിയല്‍ എസ്റ്റേറ്റുകാര്‍ കയ്യടക്കിവെച്ചിരുന്ന വിജനമായ റെയില്‍‌വേ ട്രാക്കുമുള്ള അന്നത്തെ കോട്ടപ്പുറം...

മാഷിന്റെ മകനാണെങ്കിലും ഇടക്ക് ബീഡി വലിക്കുമായിരുന്നു ദേവദത്തന്‍...

എതിരെ നിന്നു വന്ന ആള്‍ ദേവദത്തന്റെ സൈക്കിളിനു നേരെ കൈകാണിച്ചു...ദേവദത്തന്‍ റാഡോ വാച്ചില്‍ സമയം നോക്കി..കൃത്യം 12 മണി..

“തീപ്പെട്ടിയുണ്ടോ മാഷുട്ട്യേ?’ ( ബീഡിയുണ്ടോ സഖാവെ എന്ന ഡയലോഗ് അന്ന് പ്രചാരത്തിലായിട്ടില്ല...കാരണം...ആ സിനിമ ഇറങ്ങിയിട്ടില്ല)

ഒന്ന് ഒന്നിനുപോയേക്കാം എന്നു കൂടി കരുതി സൈക്കിളില്‍ നിന്നും ഇറങ്ങി ദേവദത്തന്‍ തീപ്പെട്ടി നീട്ടി...ബീഡി കത്തിച്ചു കഴിഞ്ഞശേഷം തീപ്പെട്ടി തിരിച്ചു നീട്ടിയ അയാള്‍ അബദ്ധത്തിലെന്നവണ്ണം അത് താഴേക്കിട്ടു......

തീപ്പെട്ടി എടുക്കാനായി കുനിഞ്ഞ ദേവദത്തന്റെ ഉള്ളിലൂടെ ഒരു കിളി പാഞ്ഞു...................

അയാളുടെ കാലിന്റെ സ്ഥാനത്ത്...കാലിന്റെ സ്ഥാനത്ത്......

പോത്തിന്റെ കാലുകള്‍......................................

എഴുന്നേറ്റ് അയാളുടെ മുഖത്തേക്ക് നോക്കിയ ദേവദത്തന്റെ ഉള്ളിലൂടെ രണ്ടാമത്തെ കിളി പാഞ്ഞു...

കഴുത്തിനു മുകളില്‍ ശൂന്യം......................

പേടിച്ചാല്‍ ഓടുക എന്ന മലയാളിയുടെ ജനിതകപരമായ സ്വഭാവം ദേവദത്തനെയും ഭരിച്ചപ്പോള്‍ അയാള്‍ ഓട്ടം തുടങ്ങി..കാലില്‍ അമ്മിക്കല്ലു വെച്ചപോലെ തോന്നുന്നുണ്ടായിരുന്നുവെങ്കിലും....ആരെയെങ്കിലും ഒന്നു കണ്ടിരുന്നെങ്കില്‍ ഒരു കൂട്ടാ‍യേനേ എന്നു കരുതിയപ്പോഴേക്കും ഒരാള്‍ വരുന്നു...അയാള്‍ അടുത്തെത്തിയപ്പോള്‍ ദേവദത്തന്‍ വിക്കി വിക്കി(പീഡിയ അല്ല) പറഞ്ഞു..

“അവിടെ..അവിടെ...”

“അവിടെ എന്താണ്? നിങ്ങളെന്തിനാണ് വിറയ്ക്കുന്നത്?”

നടന്ന സംഭവങ്ങള്‍ മുഴുവന്‍ ദേവദത്തന്‍ പറഞ്ഞൊപ്പിച്ചു...ഒടുവില്‍ പറഞ്ഞു

”അയാളുടെ കാലിന്റെ സ്ഥാനത്ത് പോത്തിന്‍‌കാലായിരുന്നു”

തന്റെ കാല്‍ നീട്ടിക്കൊണ്ട് അയാള്‍ ചോദിച്ചു “ദാ ഇതുപോലത്തെ കാലായിരുന്നോ?”

ദേവദത്തന്‍ ഒന്നേ നോക്കിയുള്ളൂ....അതും പോത്തിന്‍‌കാല്‍...

ഹൃദയം സ്തംഭിച്ചു മരിച്ചുവീണ സുന്ദരനായ ആ യുവാവിന്റെ മൃതദേഹം പിറ്റേന്ന് രാവിലെ വരെ അവിടെ അനാഥമായി കിടന്നു.....

*

തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും ഒരു കാലത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന അത്ഭുതശാസ്ത്രീയപ്രതിഭാസത്തെക്കുറിച്ച് ഒരു പോസ്റ്റുപോലും ബൂലോഗത്തില്‍ വന്നില്ല എന്നത് തികച്ചും നാണക്കേടായി തോന്നിയതുകൊണ്ട് ബൂലോഗത്തിന്റെ മാനം രക്ഷിക്കുന്നതിനായി ഞാന്‍ എന്റെ തികച്ചും വിലയേറിയതും പൊന്നിനും പണത്തിനും ഒപ്പം മാത്രം തൂക്കി നോക്കാവുന്നതുമായ സമയം ചിലവഴിച്ച് ഒരെണ്ണം പ്രസിദ്ധീകരിക്കുന്നു. അന്ധവിശ്വാസജടിലമായ ഇന്നത്തെ സമൂഹത്തില്‍ ഇതുപോലുള്ള ശാസ്ത്രീയ ചിന്തകള്‍ വളരുന്നത് വരുന്ന തലമുറയോട് ചെയ്യുന്ന പാതകം ക്ഷമിക്കണം സേവനമാകും എന്നുറപ്പുണ്ട്. ഇത് വായിച്ചിട്ട് അശാസ്ത്രീയം, അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞു കമന്റിടാന്‍ വരാനിടയുള്ള അശാസ്ത്രികളെ ഈ പോസ്റ്റ് വായിക്കുന്നതില്‍ നിന്നും വിലക്കിയിട്ടില്ലെങ്കിലും അവര്‍ ഇവിടെ കമന്റിടാന്‍ പാടുള്ളതല്ല. കമന്റിട്ട് പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ വഴി തെറ്റിക്കും എന്നതിനാലാണിത്. ദയവായി ഇതില്‍ ഫാസിസ്റ്റ് മനോഭാവം ആരോപിക്കരുത്..

ഇത് 100% നടന്ന സംഭവമാണ്. ഇതിലെ ഓരോ വാക്കും വരിയും സത്യമാണ്. ഇന്നും യുക്തികൊണ്ടോ ശാസ്ത്രം കൊണ്ടോ വിശദീകരിക്കാനായിട്ടില്ലാത്ത ഈ പ്രതിഭാസം കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടതായി വന്ന വാര്‍ത്തകള്‍ ഈ പ്രതിഭാസത്തിന്റെ യൂണിവേഴ്സാലിറ്റിക്ക് നിദര്‍ശനമാണ്. ഗണപതി പാലുകുടിക്കുന്നതുമായി ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല എങ്കില്‍പ്പോലും സംവത്സരങ്ങളിലൂടെ തുടര്‍ന്നു പോകുന്ന ശാസ്ത്രീയ ചിന്തയുടെ ഒരു നാര് അതിലും കാണാം..

*

ദേവദത്തന്‍ ചത്തെങ്കില്‍ പിന്നെ താനെങ്ങിനെ ഇതൊക്കെ അറിഞ്ഞെടോ എന്നല്ലേ?

അവിശ്വാസികളേ..കുവിശ്വാസികളേ...നിങ്ങള്‍ക്ക് ഹാ...കഷ്ടം.

*

ഡോ. സൂരജ് നിര്‍മ്മിച്ച സര്‍വരോഗ നിവാരണ യന്ത്രം ലഭിക്കുവാന്‍ ഇവിടെ ക്ലിക്കുക. :)

Monday, June 9, 2008

അഞ്ജനേയാ....

ഉത്തര്‍പ്രദേശിലെ ഒരു ബിസിനസ് സ്കൂളിന്റെ ചെയര്‍മാനായി ഹനുമാനെ നിയമിച്ചു. കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നാമെങ്കിലും സംഭവം സത്യമാണ്. സാക്ഷാല്‍ ഹനുമാന്‍ തന്നെയാണ് ലഖ്‌നൌവിലെ സര്‍ദാര്‍ ഭഗത് സിങ് കോളേജ് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബിസിനസ് സ്കൂളില്‍ ഹനുമാന്‍ ചെയര്‍മാന് ചന്ദനത്തിരികള്‍ കത്തി നില്‍ക്കുന്ന പ്രത്യേക മുറിയുണ്ട്, ലാപ് ടോപ് കമ്പ്യൂട്ടറുണ്ട്. 4 കസേരകള്‍ ഹനുമാന്റെ ഒഴിഞ്ഞു കിടക്കുന്ന കസേരക്ക് അഭിമുഖമായി എപ്പോഴും ഉണ്ടാകും.

ഹനുമാന്റെ അനുഗ്രഹമുണ്ടെങ്കില്‍ ഏതുജോലിയും വിജയകരമാകുമെന്ന വിശ്വാസമാണ് ഇതിനുപിന്നിലെന്ന് സ്കൂള്‍ വൈസ് ചെയര്‍മാന്‍ വിവേക് കാന്‍ഡി പറഞ്ഞു. സ്ഥാപനത്തിനു പറ്റിയ ചെയര്‍മാനു വേണ്ടിയുള്ള തിരച്ചിലിനിടയില്‍ ആ മേഖലയിലെ അനവധി പേരുകള്‍ പരിഗണിച്ചെങ്കിലും അവസാനം ഹനുമാനെ ചെയര്‍മാനായി തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തേക്കാള്‍ വലുതായി ആരുണ്ട് എന്ന് ചോദിക്കുന്നു വിവേക് കാന്‍ഡി.

പര്‍വ്വതങ്ങളെ അമ്മാനമാടാന്‍ കഴിവുള്ള ആളാണ് ഹനുമാന്‍ എന്നറിയാമെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് വൈദഗ്ദ്യത്തെപ്പറ്റി പുരാണങ്ങളില്‍ സൂചനയൊന്നുമില്ലെന്ന് അസോസിയേറ്റഡ് പ്രസിന്റെ വാര്‍ത്തയില്‍ പറയുന്നു.

ആഞ്ജനേയാ...കാത്തോള്‍ണേ എന്ന് ഇന്നസെന്റ് ശൈലിയില്‍ പറഞ്ഞുകൊണ്ട് ഇത് പോസ്റ്റുന്നു.

Saturday, May 3, 2008

‘അരി‘കില്‍ നീ ഉണ്ടായിരുന്നില്ലെങ്കില്‍

പണ്ടത്തെ കഥയാണ്....

ഭാരത പര്യടനത്തിനെത്തിയ സായിപ്പ് തീവണ്ടി യാത്രക്കിടയിലാണ് ആ കാഴ്ച കണ്ടത്....

ട്രാക്കിന്റെ വക്കത്തിരുന്ന് സാധിക്കുന്ന ഒരു ‘പാമ്പാട്ടി‘ അല്ലെങ്കില്‍ ‘മന്ത്രവാദി‘...

സാധിച്ച് കഴിഞ്ഞ് അയാള്‍ എഴുന്നേറ്റപ്പോള്‍ അവശേഷിപ്പിച്ച നൈറ്റ് സോയിലിന്റെ ‍(ലത് തന്നെ) പരിമാണം കണ്ട് സായിപ്പിന്റെ കണ്ണു തള്ളി....

"ദൈവമേ!......ഇവനൊക്കെ എന്നാ ഭാഗ്യവാന്‍...എനിക്കിതുപോലെ സാധിക്കാന്‍ എന്നെങ്കിലും പറ്റുമോ? സാധിക്കണമെങ്കില്‍ തന്നെ എത്ര എത്തനോള്‍,സോറി ആവണക്കെണ്ണ കുടിക്കണം. ഇത്രയധികം സാധിക്കണമെങ്കില്‍ ഇവന്‍ എന്നാ മുടിഞ്ഞ തീറ്റയായിരിക്കും..പണ്ടാറം...ചുമ്മാ അല്ല ഭക്ഷ്യക്ഷാമം..."

പണ്ട് പിതാമഹന്‍ പറഞ്ഞ ഈ ഡയലോഗിന്റെ സ്റ്റാറ്റിസ്റ്റിക്കലി പോളിഷ്‌ഡ്, എക്കണോമിക്കലി വയബിള്‍(ചുമ്മാ കിടക്കട്ടെ),പൊളിറ്റിക്കലി (ഇന്‍‌)കറക്ട് ആയ സ്റ്റേറ്റ്മെന്റ് ആണ് കൊച്ചുമോന്‍ ഇപ്പോള്‍ പറഞ്ഞ ഈ വാചകം...

.......there are 350 million people in India who are classified as middle class. That's bigger than America. Their middle class is larger than our entire population. And when you start getting wealth, you start demanding better nutrition and better food, and so demand is high, and that causes the price to go up," No question that ethanol has had a part of it. But I simply do not subscribe to the notion that it is the main cost driver for your food going up,"

അരിയെത്താറാവുമ്പോള്‍ ചിലര്‍ക്ക് ചില മാനസികവിഭ്രാന്തിയൊക്കെ ഉണ്ടാവുമെന്ന് പഴമക്കാര്‍ പറയാറുണ്ട്...‘അരി’ വകയില്‍ ഒരു സെക്രട്ടറി ആവുമ്പോള്‍ പിന്നെ പറയാനുമില്ല...

‘അരി‘കില്‍ നീ ഉണ്ടായിരുന്നില്ലെങ്കില്‍ എന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി എന്ന് എല്ലാം കഴിയുമ്പോള്‍ പാടിക്കൊണ്ട് നടക്കേണ്ടിവരുമോ?

Sunday, March 9, 2008

മരിച്ചാല്‍ കൊന്നുകളയും!

മരണം നിരോധിച്ച ഗ്രാമമെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ചിരിവന്നേക്കാം.

പക്ഷേ, ഫ്രാന്‍സില്‍ ഇങ്ങനെ ഒരു ഗ്രാമമെങ്കിലുമുണ്ട്.

തെക്കന്‍ ഫ്രാന്‍സിലെ സാര്‍പോറെന്‍സ് ഗ്രാമത്തിലെ മേയറായ Gerard Lalanne ആണ് മരണം നിരോധിച്ച് ഉത്തരവ് ഇറക്കിയത്. മരിച്ചാല്‍ ബന്ധുക്കള്‍ക്ക് കടുത്ത ശിക്ഷയും ലഭിക്കും. ഗ്രാമത്തിലെ സെമിത്തേരിയില്‍ സ്ഥലമില്ലാത്തതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം.

സാര്‍പോറെന്‍സ് മേയര്‍ എഴുപതുകാരനായ ജെറാര്‍ഡ്‌ ലാലന്‍ തന്റെ പരിധിയിലുള്ള 260 വീട്ടുകാര്‍ക്കാണ് അന്ത്യശാസനം നല്‍കിയത്. സെമിത്തേരിയില്‍ സ്ഥലമില്ലാത്തവരെയും ഗ്രാമത്തില്‍തന്നെ സംസ്കരിക്കണമെന്ന് ആഗ്രഹമുള്ളവരെയും ഗ്രാമാതിത്തിയില്‍ വെച്ച് മരിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നുവെന്നാണ് മേയറുടെ പ്രഖ്യാപനം.

“The first dead person to come along, I'll send him to the state's representative“

എന്നാണ് മേയര്‍ ജനത്തെ വെരട്ടിയിരിക്കുന്നത്.

“Offenders will be severely punished“(മരിച്ചാല്‍ കൊന്നുകളയും!)

എന്നുമുണ്ട് വെരട്ട്...

കാശുള്ളവന്‍ ജീവിച്ചാല്‍ മതി എന്നു കേട്ടിരുന്നു...ഇതിപ്പോള്‍.....?

ഗ്രാമത്തിലെ സെമിത്തേരി വികസിപ്പിക്കാനുള്ള നിര്‍ദേശം കോടതി തടഞ്ഞിരുന്നു. മറ്റൊരു ഗ്രാ‍മമായ കഗ്നാക്സിലെ(Cugnaux) മേയര്‍ കഴിഞ്ഞ വര്‍ഷം ഇത്തരമൊരു ഉത്തരവിറക്കുകയും തുടര്‍ന്ന് സെമിത്തേരി വികസിപ്പിക്കുവാനുള്ള അനുമതി നേടുകയും ചെയ്തിരുന്നു. ഇതാണത്രെ ഇത്തവണ ലാലന്റെ പ്രചോദനം.

സമാധാനപരമായി ചാവാനും കൊല്ലാനുമൊക്കെ എന്തുമാത്രം ബുദ്ധിമുട്ടേണ്ടി വരുന്നു..

AFP വാര്‍ത്ത ഇവിടെ

[ദേശാഭിമാനി വാര്‍ത്ത അവലംബം]

Wednesday, February 13, 2008

മൈക്രോവേവ് ലവന്‍

അണ്ണാ, ഈ മൈക്രോവേവ് ലവനില്‍ കഞ്ഞിവെച്ചാ കാന്‍സര്‍ വരുമോ?

ലവനല്ലടേ..അവ്‌ന്‍

ഇത് സ്ലാങ്ങണ്ണാ..

നീ ഉദ്ദേശിക്കുന്ന ലവനല്ലടേ ഇത്..O V E N എന്ന അവ്‌ന്‍..എന്നു വെച്ചാ ഒരു തരം അടുപ്പ്.

അവനെങ്കി അവന്‍..കഞ്ഞിവെച്ചാ കാന്‍സര്‍ വരുമോ?

ഇതാര് പറഞ്ഞ്?

നമ്മടെ വെറകു കടക്കാരന്‍ വാസുവണ്ണന്‍...

ലവന്‍ പറയും..നീ അത് വിശ്വസിച്ചാ?

ഇല്ലണ്ണാ..അതല്ലേ അണ്ണന്റൂടെ ചോദിച്ചത്.

കാന്‍സര്‍ വരുമെന്ന് ഇതുവരെ ആരും തെളിയിച്ചിട്ടില്ലെടേ ..വീട്ടി ഒരെണ്ണം വാ‍ങ്ങിവെയ്

ഞാന്‍ ഗ്യാസ് പോലും വാങ്ങിവെച്ചിട്ടില്ലണ്ണാ..

കയ്യി കാശില്ലേ?

കാശില്ലാഞ്ഞല്ല. അമ്മിയില്‍ അരച്ച് വിറകടുപ്പില്‍ ഉണ്ടാക്കിയതിന്റെ സ്വാദ് ഗ്യാസിലും അവനിലുമൊന്നും കിട്ടില്ലണ്ണാ..ഓരോന്നിന്റെയും വേവ് വേറെ വേറെ...

വിറക് നീ കീറുമോ?

ഇല്ല

പുക ഊതുമോ?

ഇല്ല

അരയ്ക്കുമോ?

ഇതിനൊക്കെ അല്ലേ അണ്ണാ ഈ പെമ്പ്രന്നോത്തിമാര്

പുരുഷമേധാവിത്വപരമായ ഒരു സാമൂഹ്യവ്യവസ്ഥിതിയില്‍ എക്കാലവും പ്രത്യയശാസ്ത്രങ്ങളുടെ ധര്‍മ്മം സ്ത്രീകളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുവാനുള്ള ഭൂമിക സൃഷ്ടിക്കുക എന്നതും, ചൂഷണം ചെയ്യപ്പെടേണ്ടവരാണ് തങ്ങള്‍ എന്ന തെറ്റായ ധാരണ സ്ത്രീകളില്‍ സൃഷ്ടിക്കുക എന്നതുമാണ്. തിരിച്ചറിവിന്റെ വെളിച്ചം വീശിയാലേ ഈ ഒരു അവസ്ഥക്ക് മാറ്റം വരൂ...

എന്തരണ്ണാ സംസ്കൃതത്തി പറയണത്?

പെമ്പ്രന്നോത്തിമാരു കൈവെയ്ക്കാന്‍ തുടങ്ങിയാലേ നിന്റെയൊക്കെ വേവ് തീരൂ എന്ന്‌...

Monday, February 11, 2008

ഒല്ലൂക്കര ജയറാം കഥ പറയുമ്പോള്‍...

കുറുമാന്റെ പുതിയ പോസ്റ്റായ മണല്‍ക്കാട്ടില്‍ നിന്നും ആനപ്പുറത്തേക്ക് എന്നതിലെ ഒല്ലൂക്കര ജയറാമന്റെ ഭാഗം വായിച്ചപ്പോള്‍, ആ സംഭവം ആനയുടെ ഭാഗത്തു നിന്ന് എഴുതിയാല്‍ എങ്ങിനെ ഇരിക്കും എന്നൊരു ജിജ്ഞാസ‍. അങ്ങിനെ എഴുതാന്‍ നോക്കിയതാണ് ഈ പോസ്റ്റ്. ഒരു പരീക്ഷണം...കുറുമാന്റെ പോസ്റ്റ് വായിച്ചശേഷം ഇത് വായിക്കുവാന്‍ അപേക്ഷ..

ഒല്ലൂക്കര ജയറാം കഥ പറയുമ്പോള്‍...

എത്ര നേരമായി ഈ നില്‍പ്പ് തുടങ്ങിയിട്ട്.

വെറുതെ ഇങ്ങനെ നില്‍ക്കുമ്പോള്‍ കാടിന്റെ വന്യമായ ഓര്‍മ്മകള്‍ മനസ്സില്‍ നിറയുന്നു...എല്ലാവനേയും കുത്തിക്കൊന്നിട്ട് കാട്ടിലേക്ക് തന്നെ ഓടിപ്പോയാലോ എന്ന് ചിന്തിക്കാത്ത ഒരു ദിവസം പോലുമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ കുറ്റബോധം തോന്നിയോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുഖമില്ലാതിരുന്നതിന്റെ പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ല. അപ്പോഴേക്കും താനിതാ വീണ്ടും പഴയ രീതികളിലേക്ക്...

ഏതോ സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനമാണെന്നു തോന്നുന്നു. ഉത്സവം വന്നാലും തുണിക്കട വന്നാലും ഇരിക്കപ്പൊറുതിയില്ലാത്തത് ഞങ്ങള്‍ക്കാണല്ലോ. കൂടെയുള്ള രണ്ടു പേര്‍ ചിന്തിക്കുന്നതെന്തായിരിക്കുമെന്ന് വെറുതെ ഓര്‍ത്ത് നോക്കി...ഇത് തന്നെയായിരിക്കുമോ അവരുടെ മനസ്സിലും?

സൈഡിലൂടെ പോകുന്ന വാഹനങ്ങളില്‍ നിന്നും ആളുകള്‍ തല പുറത്തേക്കിട്ട് നോക്കുന്നുണ്ട്. ഒരു വാഹനത്തില്‍ നിന്നും അല്പം ഉറക്കെ എന്തോ സംസാരം കേട്ട് പതുക്കെ ഇടങ്കണ്ണിട്ട് നോക്കി.

നിറുത്തടാ അനൂപേ വണ്ടി.

എന്താ ചേട്ടാ വാളു വക്കാനാ?

ഏയ്, നീ ആനേനെ കണ്ടില്ലെ സൈഡില്? ഒന്നു തോട്ടി വയ്ക്കാനാ.

ചേട്ടന്റെ ആനകമ്പം ഇത് വര്യായിട്ട് പോയിട്ടില്ലെ?

ആന കമ്പം പോവാനാ? അത് ജന്മനാലുള്ളതാണ്ട. അങ്ങനെയൊന്നും പോവില്ല. നീ വണ്ടി തിരിക്ക്.

അത് ശരി. ഏതോ ഒരു ആനപ്രേമി തങ്ങളെക്കണ്ട് ഭ്രമിച്ച് വരികയാണ്..വരട്ടെ..സന്തോഷം. എത്ര എത്ര ആനപ്രേമികളെ കണ്ടിരിക്കുന്നു. ഈ ക്രൂരതകള്‍ക്കിടയിലും അവരാണ് നാട്ടില്‍ നില്‍ക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നത്. അന്തമില്ലാത്ത യാത്രകള്‍...ഉത്സവപ്പറമ്പുകളില്‍ നിന്നും പറമ്പുകളിലേക്ക് നിര്‍ത്താതെയുള്ള ഓട്ടമാണല്ലോ എന്നും.

അവര്‍ വണ്ടി റോഡിനെതിര്‍വശത്ത് പാര്‍ക്ക് ചെയ്തു.

പച്ചക്കറി കടയില്‍ നിന്നും പൈനാപ്പിള്‍ വാങ്ങി അതിലൊരു യുവാവ് ഞങ്ങള്‍ മൂന്നു പേര്‍ക്കും നല്‍കി. തനിക്കാണ് ഉള്ളതില്‍ വലുപ്പമേറിയത് എന്നായതുകൊണ്ടാവാം യുവാവ് തന്റെ അടുത്തേക്ക് തന്നെ വരുന്നത്. അയാള്‍ എന്തോ രാമന്‍ നായര്‍ക്ക് നല്‍കുന്നുണ്ടല്ലോ. രാമന്‍ നായരുടെ മുഖത്ത് പൂത്തിരി കത്തി കത്തുന്നത് കണ്ടാല്‍ അറിയാം ഇന്നു വൈകീട്ട് ആ വൃത്തികെട്ട മണമുള്ള കെട്ടിടത്തിന്റെ അരികില്‍ തന്നെ നിര്‍ത്തി അയാള്‍ അകത്തേക്ക് കയറിപ്പോകുമെന്ന്. വരുമ്പോള്‍ തന്നെപ്പോലെ നാലുകാലിലായിരിക്കും അയാള്‍ എന്നതോര്‍ക്കുമ്പോള്‍ ചിരി വരുന്നു. ഇന്നെങ്ങാനും അയാള്‍ പഴയതുപോലെ തന്നെ തല്ലിയാല്‍ വെച്ച് വീക്കും ഞാന്‍...

എന്തൂട്ടാ പേര്?

യുവാവ് രാമന്‍ നായരോട് തന്റെ പേരാണ് ചോദിക്കുന്നത്. അല്ലെങ്കിലും എല്ലാവര്‍ക്കും തങ്ങളെ കണ്ടാല്‍ ആദ്യം ചോദിക്കാന്‍ തോന്നുന്നത് അതാണല്ലോ...

രാമന്‍ നായര്‍ക്ക് യുവാവിന്റെ ചോദ്യം മനസ്സിലായില്ലെന്നു തോന്നുന്നു. അയാള്‍ അയാളുടെ പേരാണ് പറയുന്നത്.

രാമന്‍ നായര്.

ചേട്ടന്റെ പേരല്ല ചേട്ടാ, ആനേടെ പേര്?

ഒല്ലൂക്കര ജയറാം.

അയാള്‍ എന്റെ കാലിലും, തുമ്പിയിലുമൊക്കെയൊന്ന് കയ്യിലുമൊക്കെ ഒന്ന് തലോടി, പിന്നെ രാമന്‍ നായരോട് ചോദിക്കുന്നത് കേട്ടു...

രാമന്നായരെ, ഇവന്‍ ആളെങ്ങിനെ?

തനിക്കിത് കേട്ടിട്ട് ചിരിയാണ് വരുന്നത്. ഇവര്‍ക്കെന്തിനാണ് ഞങ്ങളെ ഇത്ര പേടി? ഇവരില്‍ ചിലര്‍ ഞങ്ങളോട് കാണിക്കുന്നതിന്റെ പത്തിലൊന്നു ഞങ്ങള്‍ അങ്ങോട്ട് കാണിക്കുന്നില്ലല്ലോ..മദപ്പാടിലും വെള്ളമില്ലാതുള്ള യാത്രകള്‍...വൃണങ്ങളിലൂടെ നീങ്ങുന്ന ചങ്ങല. കോലിട്ടു വലിക്കുമ്പോള്‍ പ്രാണന്‍ പോകുന്ന വേദന... നിയന്ത്രണം വിടുമ്പോഴാണ് തങ്ങള്‍ ചിലതൊക്കെ ചെയ്തുപോകുന്നത്...

കുഴപ്പമില്ല.

രാമന്‍ നായര്‍ തനിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് തരുന്നു. താന്‍ കേള്‍ക്കാനായിരിക്കണം. പട്ടവീച്ച് കഴിഞ്ഞ തവണ വീ‍ക്കിയതിന്റെ ചൂട് രാമന്‍ നായര്‍ മറന്നു കാണില്ല..

എങ്കില്‍ ആ കാരക്കോലും, തോട്ടീം ഇങ്ങട് താ, ഞാന്‍ ഒര് രണ്ട് പടം പിടിക്കട്ടെ.

ഓ അതിനെന്താ, ദാ പിടിച്ചോളൂ.

രാമന്‍ നായര്‍ എല്ലാം ആ യുവാവിനെ ഏല്‍പ്പിക്കുന്നല്ലോ..

അയാള്‍ കാരക്കോലും, തോട്ടീം കൂട്ടി പിടിച്ചിട്ട് വലത്തെ കാലില്‍ അങ്ങനെ തലോടി നിന്നു. അയാളുടെ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് (എന്തോ തന്റടുത്ത് വരാന്‍ അയാള്‍ക്കൊരു പേടി പോലെ) ഇടക്കിടെ ചീറി പായുന്ന വണ്ടികള്‍ക്കിടയിലൂടെ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ചില വെളിച്ചങ്ങള്‍ അയാളുടെ കയ്യിലെ ഉപകരണത്തില്‍ നിന്നും വരുന്നു..തുമ്പികൈയുയര്‍ത്തി അയാളുടെ അരികില്‍ കൊണ്ട് വന്ന് പതുക്കെ മണം പിടിച്ചു നോക്കി. രാമന്‍ നായരുടെ വൈകീട്ടത്തെ മണമുണ്ടെന്നു തോന്നുന്നു. എന്നാലും അത്ര കുഴപ്പമില്ല.

യുവാവിന്റെ മനസ്സില്‍ എന്തായിരിക്കും ഇപ്പോള്‍? കൌതുകം? പേടി? സ്നേഹം? എല്ലാം ചേര്‍ന്നത്?

രാമന്നായരെ, ആനപുറത്ത് കേറിയാലോന്നൊരു പൂതി.

അപ്പോള്‍ തന്റെ മുകളില്‍ കയറാനുള്ള പുറപ്പാടാണ്. കയറിക്കോളൂ യുവാവേ..നിങ്ങളെ എനിക്കിഷ്ടമായി...

രാമന്‍ നായര്‍ അനുവാദം കൊടുത്തു.

അതിനെന്താ, കയറിക്കോളൂ.

പൊക്കാനെ കാല്. രാമന്‍ നായരുടെ ആജ്ഞ.

രാമന്‍ നായര്‍ പറഞ്ഞില്ലെങ്കിലും ആ യുവാവിനു വേണ്ടി താന്‍ കാലുപൊക്കുമല്ലോ.

പിറകുവശത്തെ വലത്തേ കാല് അല്പം പൊക്കിക്കൊടുത്തു. വാലില്‍ മുറുകെ പിടിച്ച് കൊണ്ട് അയാള്‍ തന്റെ കാലില്‍ ചവിട്ടി. പാവം അടി തെറ്റിയെന്നു തോന്നുന്നു..അടി തെറ്റിയാല്‍ മനുഷ്യനും വീഴും എന്നു അമ്മ പറയാറുള്ളത് ഓര്‍ത്തു. അമ്മ ഇപ്പോള്‍ എവിടെയായിരിക്കും? കൂട്ടുകാരി? അനിയന്‍? അവരൊക്കെ എവിടെയോ എന്തോ?

കാലിലേക്ക് കയറിയ ആതേ സ്പീഡില്‍ തന്നെ അടി തെറ്റിയ യുവാവ് താഴേക്ക് ചാടി.

വാശിക്കാരനാണെന്ന് തോന്നുന്നു..

വീണ്ടും തന്റെ വാലില്‍ മുറുകെ പിടിച്ചു കൊണ്ട് അയാള്‍ കാലില്‍ ചവിട്ടി കയറി. യുവാവിനെ സഹായിക്കുവാന്‍ താന്‍ കാല്‍ പരമാവധി പൊക്കിയൊപ്പോള്‍ വാല്‍ ചുരുട്ടി വച്ച്, കാലില്‍ നിന്നും ചവിട്ട് മാറ്റി വാലിലേക്കാക്കുകയും , ശരീരഭാഗങ്ങളില്‍ അള്ളിപിടിച്ചും, നുള്ളി പിടിച്ചും ഒരു വിധം പുറത്തേറുകയും ചെയ്തു. തലക്ക് മുകളിലൂടെ പോകുന്ന ഇലക്ട്രിക്ക് ലൈനുകള്‍ക്കിടയിലൂടെ നൂണ്ട് ഒരു വിധം അയാള്‍ കഴുത്തിലെത്തി. കയറിന്നിടയില്‍ കയ്യും കാലും കുരുക്കി നിലയുറപ്പിച്ചു.

ആ വയറുകളിലെങ്ങാനും കൊണ്ടിരുന്നെങ്കില്‍?

അയാളുടെ കൂടെ വന്നവര്‍ കയ്യിലെ ഉപകരണം കൊണ്ട് എന്തോക്കെയോ ചെയ്യുന്നുണ്ട്.

പെട്ടെന്ന് ഒരു ബസ്സിന്റെ ഹോണ്‍ കേട്ട് താനൊന്നു ഞെട്ടി എന്നത് സത്യം. ചിന്നം വിളി ഇത്തിരി ഉറക്കെയായോ? പാവം യുവാവ്. ഞെട്ടിക്കാണും.

പേടിച്ച ശബ്ദത്തില്‍ അയാള്‍ രാമന്‍ നായരോട് പറയുന്നത് കേട്ട് വീണ്ടും ചിരി വന്നു. ഈ ചിരിക്കാനുള്ള കഴിവാണ് തന്നെ പലപ്പോഴും പിടിച്ചു നിര്‍ത്തിയിട്ടുള്ളത്. യുവാവേ ധൈര്യമായിരി...

രാമന്നായരെ എന്നെ ഒന്നിറക്ക് നായരെ.

ഓ സാറിറങ്ങിക്കോളൂ. മുന്നീക്കൂടെ ഇറങ്ങിയാല്‍ മതി. ചെവിയേല്‍ പിടിച്ച്.

പൊക്കാനേ കാല്, എന്ന് രാമന്‍ നായര്‍ പറഞ്ഞപ്പോള്‍ ഒരു കുസൃതി തോന്നി...

ഒരു പൊട്ടനെ പോലെ അത് കേട്ടില്ലെന്ന് നടിച്ചു.

പൊക്കാനെ കാല്, നായര് പിന്നേം അലറുകയാണ്.

യുവാവിനെ വെറുതെ പേടിപ്പിക്കുവാന്‍ ഒരു രസം.

ടേ... രാമന്നായരുടെ കയ്യിലുള്ള കാരവടി കാലില്‍ പതിച്ചപ്പോള്‍ തന്റെ സകല നിയന്ത്രണവും പോയേനെ...യുവാവിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ എങ്ങനെയോ പിടിച്ചു നിന്നു..രാമന്‍ നായരെ തനിക്ക് ഞാന്‍ വെച്ചിട്ടുണ്ട്.

അടിയുടെ വേദനയില്‍ താന്‍ ഒന്നുകൂടെ ഉറക്കെ ചിഹ്നം വിളിച്ചുവോ? മുന്‍പിലെ റോഡിലേക്ക് രണ്ട് മൂന്നടി ചുമ്മാതങ്ങ് കയറിയത് വേദനയുടെ കാഠിന്യം കാരണമാണെന്നും അഹങ്കാരമല്ലെന്നും യുവാവിനോട് പറയുന്നതെങ്ങനെ? യുവാവേ പേടിക്കാതെ...ഞാന്‍ ഒന്നും ചെയ്യില്ല..

ചേട്ടാ പേടിക്കാനൊന്നുമില്ല, ഇവന്‍ വെറും മൂന്നാളെ മാത്രമേ കൊന്നിട്ടുള്ളൂ ഇതുവരേയായി എന്ന് അയാളുടെ കൂടെ വന്നവര്‍ പറയുന്നത് ചങ്കില്‍ തറച്ച പോലെ..

കഷ്ടം...താനിന്നുവരെ ആരെയും കൊന്നിട്ടില്ല. കൊല്ലണമെന്ന് തോന്നിയിട്ടുണ്ടെങ്കിലും. തമാശക്കാണെങ്കിലും അത് കേട്ടപ്പോള്‍ വല്ലാത്തൊരു വിഷമം.

പരിചയമില്ലാത്തവര്‍ മുന്നിലൂടെ ഇറങ്ങുന്നത് ഇഷ്ടമല്ല എന്ന ദുസ്വഭാവമെങ്ങാനും തനിക്കുണ്ട് എന്ന് യുവാവിനു തോന്നിക്കാണുമോ? തനിക്ക് അഹങ്കാരമാണെന്ന്?

പേടിച്ച് യുവാവിനെന്തെങ്കിലും സംഭവിച്ചാലോ എന്നായിരുന്നു അപ്പോള്‍ തന്റെ പേടി. യുവാവേ...യുവാവേ....

പേടിച്ചരണ്ട അയാള്‍ തന്റെ കഴുത്തില്‍ നിന്നും പിന്‍ വശത്തേക്ക് നിരങ്ങി നീങ്ങുന്നത് താന്‍ അറിയുന്നുണ്ടായിരുന്നു.

രാമന്നായരെ, ഞാന്‍ പിന്‍ കാലില്‍ കൂടെ ഇറങ്ങാം, ഒന്ന് കാല് പൊക്കാന്‍ പറയ്.

ഹഹഹ...ഇങ്ങനെയുമുണ്ടോ ഒരു പേടി..

പൊക്കാനേ കാല്.

നല്ല കുട്ടിയായി കാല് പൊക്കിക്കൊടുത്തു. വാലില്‍ പിടിച്ചു കൊണ്ട് അയാള്‍ സ്ലോ മോഷനില്‍ താഴേക്കിറങ്ങി. പകുതിയോളം കാല് താഴ്ന്നതും അയാള്‍ താഴേക്ക് ചാടി. പേടിച്ചരണ്ട് തന്നില്‍ നിന്നും വളരെ അകലത്തില്‍ മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കാനാണ് തോന്നിയത്.

ശ്വാസം ഉള്ളിലേക്കാഞ്ഞാഞ്ഞെടുത്തതിനു ശേഷം അയാള്‍ രാമന്നായരെ കൈകാട്ടി വിളിക്കുന്നത് തനിക്ക് കാണാം.

അല്ല രാമന്നായരെ, ഇവന്‍ ആളെങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ താനല്ലെ പറഞ്ഞത് കുഴപ്പമില്ലാന്ന്. എന്നിട്ടിപ്പോ എന്താ അവനൊരു മൊട റോള്?

അത് സാറെ. ഉള്ള സത്യം പറയാമല്ലോ. ഇവന്‍ നീരിലായിരുന്നു. നീര് മാറി ഇന്ന് അഴിച്ചതേയുള്ളൂ. നീരുള്ള സമയത്ത് ഞാന്‍ പോലും അവന്റെ അരികിലെങ്ങാന്‍ ചെന്നാല്‍ പട്ടയെടുത്ത് വീക്കുമായിരുന്നു.

ഹഹഹഹഹ...യുവാവിന്റെ മുഖം കണ്ടപ്പോള്‍....രാമന്‍ നായരെ പട്ടയെടുത്ത് വീക്കിയിരുന്നതിനെക്കുറിച്ചാലോചിച്ചപ്പോള്‍...

ജീവന്‍ തിരിച്ചു കിട്ടിയതിന് ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ടാവണം അയാള്‍ വണ്ടിയില്‍ കയറി ധൃതിയില്‍ സ്ഥലം വിട്ടു..

താന്‍ വീണ്ടും പഴയ ബോറഡിയിലേക്ക്...നല്ല രസമായിരുന്നു..യുവാവിന്റെ വരവും പെരുമാറ്റവും പോക്കുമൊക്കെ. വല്ലപ്പോഴുമേ തനിക്കിത്തരം രസങ്ങള്‍ വിധിച്ചിട്ടുള്ളൂ...

എന്തായിരിക്കും യുവാവിന്റെ പേര്?

രാമന്‍ നായര്‍ ഒന്നും ചോദിക്കുന്നത് കേട്ടില്ല...അല്ലെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു?

എന്നാലും ഈ ദിവസത്തിന്റെ ഓര്‍മ്മക്ക് അയാള്‍ക്ക് തന്റെ വക ഒരു പേരിട്ടു കൊടുക്കാന്‍ ഒരു മോഹം...

കണ്ടിട്ടിത്തിരി കുറുമ്പുണ്ടെന്നു തോന്നുന്നു..തന്നെപ്പോലെ..ഹഹ..

കുറുമ്പന്‍? ച്ചെ...കുറുമ്പുള്ളവന്‍..? പോരാ..ഇത്തിരികൂടി നല്ലപേര് വേണം...

കു..കുറുമോന്‍..കുറുമാന്‍....

അതേ അതു തന്നെയാണ് ആ യുവാവിനു പറ്റിയ പേര്...

കുറുമാന്‍....

നന്ദി കുറുമാന്‍..ഈ ദിവസത്തിനും...ഈ നിമിഷങ്ങള്‍ക്കും...സ്നേഹത്തോടെ തന്നെ പൈനാപ്പിളിനും. എല്ലാറ്റിനും നന്ദി. ഇനി ഒരിക്കലും നമ്മള്‍ തമ്മില്‍ കണ്ടെന്നു വരില്ല..എങ്കിലും ഈ തമാശകള്‍ ഞാന്‍ എന്നും മനസ്സിലോര്‍ക്കും....

Sunday, January 27, 2008

ചൊവ്വാക്കാരി - ഒരു തിരുത്ത്

ഇന്നലെ ഒരു പത്രത്തില്‍ (മാതൃഭൂമിയിലല്ല) വന്ന ചൊവ്വയിലെ സ്ത്രീയെ സംബന്ധിച്ച വാര്‍ത്ത കളവാണെന്ന് മറ്റൊരു പത്രത്തില്‍ (മനോരമയിലല്ല) വന്ന വാര്‍ത്തക്ക് വിശ്വാസ്യത കുറവാണെന്ന് മൂന്നാമതൊരു പത്രം (കേരള കൌമുദിയല്ല) റിപ്പോര്‍ട്ട് ചെയ്തതിന് അടിസ്ഥാനമില്ലെന്ന് ഒരു ആംഗലേയ പത്രം (ഹിന്ദുവല്ല) പ്രസിദ്ധീകരിച്ച വാര്‍ത്തയെ ഖണ്ഡിച്ചുകൊണ്ട് ഒരു മലയാള പത്രം ‍(ദേശാഭിമാനിയല്ല) പ്രസിദ്ധീകരിച്ച ബോക്സ് ന്യൂസ് വെറും സെന്‍സേഷണലിസമാണെന്ന മറ്റൊരു പത്രത്തിലെ (മാധ്യമമല്ല) പരാമര്‍ശത്തില്‍ കഴമ്പില്ലെന്ന എഡിറ്റോറിയല്‍ (മംഗളത്തിലേതല്ല) വെറും വാചകമടി മാത്രമാണെന്ന ഫ്രണ്ട് പേജ് ന്യൂസ് (ജനയുഗത്തിലേതല്ല) പുന:പ്രസിദ്ധീകരിച്ച ആംഗലേയ പത്രത്തിന്റെ (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് അല്ല) നടപടി ജുഗുപ്സാവഹവും പത്രധര്‍മ്മങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന ഓപ്പണ്‍ എഡിറ്റോറിയല്‍ ( ടൈം ഓഫ് ഇന്ത്യയുടേതല്ല) വസ്തുതകള്‍ വിലയിരുത്താതെയും പരാമൃഷ്ട വിഷയത്തെ സംബന്ധിച്ച പുതിയ വസ്തുതകള്‍ തിരക്കാതെയും റെഫറന്‍സ് സൈറ്റുകള്‍ (വിക്കിയല്ല) പരിശോധിക്കാതെയും പ്രസിദ്ധീകരിച്ചതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.

വായനക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.

Sunday, January 6, 2008

പ്രശ്നപുരത്തെ ജീവരക്ഷാ പ്രശ്നം

പ്രശ്നപുരം രാജ്യത്തിലെ രാജാവ് വ്യത്യസ്തനായൊരു രാജാവാണ്. കുറ്റവാളികളെ ശിക്ഷിക്കുന്നതില്‍ ചില പ്രത്യേകരീതികള്‍ അദ്ദേഹത്തിനുണ്ട്. രക്ഷപ്പെടാനുള്ള അവസരങ്ങള്‍ കുറ്റവാളികള്‍ക്ക് നല്‍കിക്കൊണ്ട് അദ്ദേഹം ശിക്ഷ നടപ്പിലാക്കുന്നു.

രാജ്യത്തെ 125 കുറ്റവാളികളെ ഒരു ക്യൂവിലെന്നവണ്ണം ഒന്നിനു പിറകെ ഒന്നായി നിര്‍ത്തിയിരിക്കുന്നു. ഓരോരുത്തരുടേയും തലയില്‍ ഓരോ തൊപ്പി വെക്കും. ഒന്നുകില്‍ നീല അല്ലെങ്കില്‍ ചുവപ്പ്. പ്രത്യേകിച്ച് ഓര്‍ഡര്‍ ഒന്നും ഇല്ല. റാന്‍ഡം ആയി എടുത്ത് വെക്കുന്നതാണ്. ഓരോരുത്തര്‍ക്കും അവരുരുടെ മുന്നിലുള്ള എല്ലാവരുടേയും തലയിലെ തൊപ്പി കാണാം.

ഓരോരുത്തരും തങ്ങളുടെ തലയിലെ തൊപ്പിയുടെ നിറം എന്ത് എന്നു എല്ലാവരും കേള്‍ക്കെ ഉറക്കെ പറയണം. കൃത്യമായി പറയുകയാണെങ്കില്‍ അവര്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകും. തെറ്റായാണ് പറയുന്നതെങ്കില്‍ തലവെട്ടും. ഏറ്റവും അവസാനത്തെ ആള്‍ ആദ്യം തന്റെ തലയിലെ തൊപ്പിയുടെ നിറം പറയും. തുടര്‍ന്ന് തൊട്ടുമുന്നിലെ ആള്‍. പിന്നെ അതിനു മുന്നിലെ ആള്‍. അതാണ് ഓര്‍ഡര്‍.

ശിക്ഷ നടപ്പിലാക്കിത്തുടങ്ങുന്നതിനുമുന്‍പ് അവര്‍ക്ക് ഒരുമിച്ച് കൂടി ചര്‍ച്ച ചെയ്യാനും രക്ഷപ്പെടുന്നതിന് എന്തെങ്കിലും തന്ത്രങ്ങള്‍ ഉണ്ടെങ്കില്‍ രൂപീകരിക്കുവാനും ഒരവസരം നല്‍കിയിട്ടുണ്ട്. അതിനുശേഷം മാത്രമേ ക്യൂവില്‍ നിര്‍ത്തുകയും തലയില്‍ തൊപ്പി വെക്കുകയും ചെയ്യുകയുള്ളൂ. തുടര്‍ന്ന് തൊപ്പിയുടെ നിറം പറയാന്‍ തുടങ്ങിയാല്‍ മതി.

ഏറ്റവും കൂടുതല്‍ പേരെ രക്ഷിക്കാനുള്ള എന്തെങ്കിലും തന്ത്രം മനസ്സില്‍ തോന്നുന്നുണ്ടോ?