Saturday, November 28, 2009

സെന്‍ വര്‍മ്മ

താനൊരു വര്‍മ്മയായെന്ന് സ്വപ്നം കണ്ട ബ്ലോഗര്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് ചോദിച്ചു.

“ഞാനാര്? വര്‍മ്മയായി എന്ന് സ്വപ്നം കണ്ട ബ്ലോഗറോ ബ്ലോഗറായെന്ന് സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന വര്‍മ്മയോ?

Thursday, November 26, 2009

ഛര്‍ദ്ദിലില്‍ ദുരൂഹത

പിണറായി വിജയന്റെ ഛര്‍ദ്ദിലില്‍ ദുരൂഹത

കൊല്ലം: സഖാവ് പിണറായി വിജയനു കൊല്ലം സോപാനം ആഡിറ്റോറിയത്തിലെ പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായെന്ന വാര്‍ത്തയില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. അദ്ദേഹം ഛര്‍ദ്ദിച്ചു എന്ന വാര്‍ത്തയും വിശ്വസനീയമല്ലെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ആ സമ്മേളനത്തിനു വരുന്നതിനു മുന്‍പ് റെസ്റ്റ് ഹൌസില്‍ വെച്ചും തലചുറ്റലും അസ്വാസ്ഥ്യവും ഉണ്ടായെന്ന അവകാശവാദവും ഛര്‍ദ്ദിലിനു ശക്തി പകരാനുള്ള ശ്രമമാണെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ഛര്‍ദ്ദില്‍ യഥാര്‍ത്ഥമാണെങ്കില്‍ അതിനു തെളിവെവിടെ എന്ന ചോദ്യത്തിനു മുന്നില്‍ പിണറായി വിജയന്‍ പതറുന്നതായും പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ‘സംഭവ’ത്തിനു ശേഷം അദ്ദേഹത്തിനു 12 മിനിറ്റ് പ്രസംഗം തുടരാനായി എന്നതു തന്നെ ഇതൊരു നാടകമായിരുന്നു എന്ന സംശയത്തെ ബലപ്പെടുത്തിയിട്ടുണ്ട്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകേണ്ട സന്ദര്‍ഭങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു അസുഖവും അസ്വാസ്ഥ്യവും വരൂ എന്ന പ്രചരണത്തെ പൊളിക്കുന്നതിനുള്ള ഗൂഢശ്രമമായി മാത്രമെ ഇപ്പോഴത്തെ നാടകത്തെ കാണാനാവൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങളുടെ കണക്ക് പ്രകാരം ഡിംസംബര്‍ 30നോടനുബന്ധിച്ച ദിവസങ്ങളില്‍ മാത്രമേ പിണറായി വിജയനു അസ്വാസ്ഥ്യം അനുഭവപ്പെടാമായിരുന്നുള്ളൂ. ആ കണക്ക് തെറ്റാണെന്ന് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിലെ അനാരോഗ്യപരത ജനങ്ങള്‍ തിരിച്ചറിയുമെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഈ അഭിനയത്തിനു കനത്ത ശിക്ഷ തന്നെ ജനങ്ങളില്‍ നിന്നും ലഭിക്കുമെന്നും പ്രതിപക്ഷത്തിനിടയിലും അഭിപ്രായമുണ്ട്. എ.കെ.ജിയോ ഇ.എം.എസ്സോ അഴീക്കോടന്‍ രാഘവനോ ഒരിക്കലും ഇത്തരത്തില്‍ ഛര്‍ദ്ദിച്ചിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോള്‍, സി.പി.എം എത്തിപ്പെട്ടിരിക്കുന്ന പതനത്തിന്റെ അഴം വ്യക്തമാകുമെന്ന് പാര്‍ട്ടിയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ചില മുന്‍ കമ്യൂണിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത് ഈ തെറ്റുതിരുത്തലിന്റെ ഘട്ടത്തിലെങ്കിലും സി.പി.എം ശ്രദ്ധിക്കുമോ? ഇനിയുള്ള ദിവസങ്ങളില്‍ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളില്‍ ഒന്ന് ഇതാണ്.

മ പത്രങ്ങളില്‍ കണ്ടേക്കാവുന്ന ഒരു വാര്‍ത്ത

Saturday, August 1, 2009

ചോര്‍ത്തിക്കിട്ടിയ രഹസ്യ സര്‍ക്കുലര്‍

സഖാക്കളെ,

ഇടതുപക്ഷ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു സംസ്ഥാന തല പഠന ക്യാമ്പ് കുന്നംകുളത്ത് വെച്ച് 2009 ആഗസ്റ്റ് 1,2 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം അറിഞ്ഞുകാണുമല്ലോ. സര്‍വാദരണീയരായ സഖാക്കള്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ആസാദ്, ചന്ദ്രശേഖരന്‍, സി.ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ക്ക് പുറമെ മാധ്യമരംഗത്തെ പ്രമുഖരായ വ്യക്തികളും ക്യാമ്പില്‍ ക്ലാസെടുക്കുന്നതും അണികളെ ബോധവല്‍ക്കരിക്കുന്നതുമാണ്.

വടകര, ഷൊറണ്ണൂര്‍, തളിക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രം നിലവിലുള്ള ഒന്നാണ് ഏകോപനസമിതി എന്ന് ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം വേരോട്ടമുള്ള പാര്‍ട്ടിയുടെ വക്താക്കള്‍ നമുക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ക്കും അറിയാമല്ലോ. അങ്ങിനെ അല്ലെന്നും കേരളത്തിലെ ഓരോ ജില്ലയിലും ഒരാള്‍ വീതമെങ്കിലും ഏകോപനസമിതിയുടെ പ്രവര്‍ത്തകനായി അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുമുള്ള കാര്യം എല്ലാവരെയും അറിയിക്കുക എന്നത് കൂടി ഈ ക്യാമ്പിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വലതുപക്ഷമാധ്യമങ്ങള്‍ എന്ന് ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിയും കൂട്ടരും പരിഹസിക്കുന്ന മാധ്യമങ്ങളെ എങ്ങിനെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നമ്മുടെ കൂടെ നിര്‍ത്താം എന്നതിനെപ്പറ്റി ആലോചിക്കുക എന്നതും ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നുണ്ട്.

മാധ്യമങ്ങളില്‍ എങ്ങിനെ സ്ഥിരമായി പ്രത്യക്ഷപ്പെടാം, എങ്ങിനെ എല്ലാ ചാനലുകളുടെയും കണ്ണിലുണ്ണിയായി മാറാം എന്നതിനെപ്പറ്റി സഖാവ് നീലകണ്ഠന്‍ അവതരിപ്പിക്കുന്ന മള്‍ട്ടിമീഡിയാ പ്രബന്ധമായിരിക്കും ഈ പഠനക്യാമ്പിന്റെ ഹൈലൈറ്റ്. നമ്മുടെ ആശയപ്രചരണത്തിന് മാധ്യമങ്ങളിലൂടെയുള്ള പ്രകടനം ഏറ്റവും അത്യന്താപേക്ഷിതമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ കൂടുതല്‍ കണ്ണിലുണ്ണികള്‍ നമ്മുടെ പക്ഷത്തുണ്ടായിരിക്കേണ്ടത് പ്രത്യയശാസ്ത്രപരവും പ്രായോഗികവും ആയ ഒരു രാഷ്ട്രീയസമീപനം എന്ന നിലക്ക് സമിതിയുടെ മുന്നോട്ടുള്ള പോക്കില്‍ ഒരു പ്രധാന പങ്കു വഹിക്കുന്ന കാര്യമാണ്. സ്വന്തമായൊരു രാഷ്ട്രീയ നിലപാടിരിക്കെ തന്നെ, വാക്കിലും നോക്കിലും ഊന്നലിലും ഒക്കെ എങ്ങനെ നിഷ്പക്ഷനായി ചാനലുകളില്‍ പ്രത്യക്ഷപ്പെടാം എന്ന് തന്റെ ഇത്രയും കാലത്തെ ചാനല്‍ ജീവിതത്തിന്റെ അനുഭവങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സഖാവ് നീലകണ്ഠന്‍ വിശദീകരിക്കുന്നതായിരിക്കും. വിവരസാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചു വരുന്ന ഒരു അന്തരാളഘട്ടത്തില്‍ ‘വിവരസാങ്കേതികത്വം’ നിറഞ്ഞ ഒരു പറ്റം സഖാക്കളെ നമുക്ക് ആവശ്യമുള്ളതുമാണല്ലോ.

ഔദ്യോഗിക ഇടതുപക്ഷത്തിനെതിരെ സാമ്രാജ്യത്വം സി.ഐ.എ പോലുള്ള സംഘടനകളെ ഉപയോഗിച്ച് നടത്തുന്ന അട്ടിമറി ശ്രമങ്ങളെക്കുറിച്ച് പുറമേയ്ക്ക് നാം അജ്ഞത നടിക്കുന്നുണ്ടെങ്കിലും അതില്‍ വാസ്തവമുണ്ടെന്ന കാര്യം നമുക്കറിയാവുന്നതാണ്. എങ്കിലും സി.ഐ.എ അവര്‍ക്കിടയില്‍ തന്നെ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന പ്രചരണം നമ്മുടെ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ വലിയൊരളവു വരെ മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. നമുക്ക് നേരെ വന്നേക്കാവുന്ന, ഒളിഞ്ഞും തെളിഞ്ഞും വന്നുകൊണ്ടിരിക്കുന്ന സി.ഐ.എ ബന്ധത്തിനു ഒരു മറുപടി എന്ന നിലയ്ക്കും ഇക്കാര്യം പ്രസക്തമാണ്. സി.ഐ.എ വിഷയത്തില്‍ വിദഗ്ദനായ സഖാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് പഠനാര്‍ഹമായ പ്രബന്ധം ക്യാമ്പില്‍ അവതരിപ്പിക്കുന്നതായിരിക്കും. ഇതിനനുബന്ധമായി പ്രൊഫസര്‍ സുധീഷ് ‘കാറ്റും വെളിച്ചവും കടത്തിവിടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പഠിക്കേണ്ട പാഠം‘ എന്ന പ്രബന്ധവും അവതരിപ്പിക്കും.

മാധ്യമങ്ങളും സി.ഐ.എയും കഴിഞ്ഞാല്‍ നമുക്കേറ്റവും പ്രധാനമായത് ‘രക്ഷക‘ പ്രവര്‍ത്തനങ്ങളാണ്. അകത്തിരിക്കെ തന്നെ പുറത്തായ രീതിയില്‍ പ്രവര്‍ത്തിക്കുകയും പുറത്താവുമ്പോള്‍ അകത്തുള്ളവന്റെ മട്ടില്‍ പെരുമാറുകയും ചെയ്യുക എന്നത് “രക്ഷക” രാഷ്ടീയത്തില്‍ ഒശിച്ചുകൂടാനാകാത്ത ഒരു അടവുനയം ആണ്. സേവ് ഫോറം പ്രവര്‍ത്തനം എന്ന് ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടി പരിഹസിക്കുന്ന ഈ നയം നടപ്പിലാക്കുന്നതില്‍ കൃതഹസ്തനായ അപ്പുക്കുട്ടനെ തന്നെ ക്ലാസെടുക്കുന്നതിനായി നമുക്ക് ലഭിച്ചിട്ടുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്. വരും കാലത്തെ രക്ഷകവേഷങ്ങള്‍ കെട്ടിയാടാനിരിക്കുന്ന റോളുകളെപ്പറ്റിയും, അവര്‍ക്കേറ്റെടുക്കേണ്ടി വന്നേക്കാവുന്ന ദൌത്യങ്ങളെപ്പറ്റിയും നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണികളെപ്പറ്റിയും നല്ലൊരു ഉള്‍ക്കാഴ്ച ലഭിക്കുന്നതിന് സഖാവിന്റെ ക്ലാസ് സഹായിക്കും എന്നതില്‍ തര്‍ക്കമില്ല.

മറ്റു തിരക്കുകള്‍ ഇല്ലായെങ്കില്‍ 'കമ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടതിന്റെ ആവശ്യകത'യെപ്പറ്റി ക്ലാസെടുത്തു തരാമെന്ന് സഖാവ് കെ വേണു സമ്മതിച്ചിട്ടുണ്ട്. ജനാധിപത്യം കൂടിപ്പോയി എന്നു പറയുന്ന നമ്മളും ജനാധിപത്യം പോരാ എന്ന വീക്ഷണം പുലര്‍ത്തുന്ന കെ. വേണുവും രണ്ടു ചിന്താഗതിക്കാരാണെങ്കിലും ഒറ്റ ലക്ഷ്യത്തിനു വേണ്ടി പോരാടുന്നവരാണല്ലോ. മാത്രമല്ല, രാഷ്ട്രീയ സാഹചര്യങ്ങളില്‍ വരുന്ന വ്യത്യാസങ്ങള്‍ക്കനുസരിച്ച് ‘ജനാധിപത്യം കൂടിപ്പോയി’, ‘ജനാധിപത്യം പോരാ’ എന്നീ രണ്ട് നിലപാടുകളില്‍ ഏതാണ് ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള പോരാട്ടത്തില്‍ നാളെ കൂടുതല്‍ ഉപയോഗപ്പെടുക എന്ന് ഇന്ന് തീര്‍ത്തു പറയാനാവില്ല. ആ നിലയ്ക്ക് പരസ്പരവിരുദ്ധമായ നിലപാടുകളെ മൂര്‍ത്ത സാഹ്യചര്യങ്ങള്‍ക്കനുസരിച്ച് സ്വീകരിക്കുന്നതിനു അണികളെ സജ്ജരാക്കുന്നതിനു ആശയ തലത്തിലെ ഈ പ്രായോഗിക സമീപനം പ്രയോജനപ്പെടും.

മാധ്യമ ലോകത്തു നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന സഹായങ്ങളെക്കുറിച്ചും, അതിനു നാം നല്‍കേണ്ട വിലയെക്കുറിച്ചും ക്ലാസെടുക്കുന്നതിനായി മാധ്യമങ്ങളിലെ വിദഗ്ദര്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. അവരുടെ ക്ലാസുകളും ക്യാമ്പിനൊരു മുതല്‍കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായ ഒരു ഉദ്ധരിണിയില്‍ നിന്നും അവര്‍ക്കെതിരായ ‘സ്റ്റോറി’ മെനഞ്ഞെടുക്കുന്നതിന്റെ രസതന്ത്രം മാധ്യമവിദഗ്ദര്‍ ക്യാമ്പില്‍ അവതരിപ്പിക്കുന്നതായിരിക്കും.

പഠന ക്യാമ്പിന്റെ അവസാനത്തില്‍, ബി.ജെ.പിയിലെയും കോണ്‍ഗ്രസിലെയും “സഖാക്കളെ” ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഖാക്കളായി വേഷം കെട്ടിച്ച്, “ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ നിന്നുമുള്ള കലാപങ്ങള്‍‍“ ഉണ്ടാക്കുന്നതിന്റെ സാങ്കേതികവശങ്ങളെപ്പറ്റി സംസാരിക്കുന്നതിനും, ലൈവ് ഡെമോണ്‍സ്റ്റ്രേഷന്‍ നടത്തുന്നതിനും അമ്പലപ്പുഴയില്‍ നിന്നുമുള്ള കലാകാരന്മാരുടെ സംഘവും ക്യാമ്പിലെത്തുന്നതാണ്. ഓരോ ജില്ലയിലും നിമിഷങ്ങള്‍ക്കുള്ളില്‍ ഇത്തരം കലാപരിപാടി നടത്തത്തക്കവിധത്തില്‍ സര്‍വ സജ്ജരായ കലാകാരന്മാരുടെ ഒരു കൂട്ടത്തെ ഒരുക്കിയെടുക്കുക എന്ന നമ്മുടെ ലക്ഷ്യത്തിന്റെ ആദ്യപടിയായിരിക്കും ക്യാമ്പിനോടനുബന്ധിച്ചു നടക്കുന്ന ഈ പരിശീലന പരിപാടി.

ക്യാമ്പിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിലെയും ബിജെപിയിലെയും മറ്റു പാര്‍ട്ടികളിലെയും സഖാക്കളോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഈ പഠനക്യാമ്പ് ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ ഏകോപന സമിതിയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഓരോ സഖാവിനോടും അഭ്യര്‍ത്ഥിക്കുന്നു...

വിപ്ലവാഭിവാദനങ്ങളോടെ,

ഇ.ഏ.സ

Sunday, July 12, 2009

സി.സി.യുടെ എഴുതാത്ത കത്ത്

പ്രിയപ്പെട്ട മാധ്യമങ്ങളെ,

ആരാലുമറിയാതെ കടന്നുപോകുമായിരുന്ന കേന്ദ്രക്കമ്മറ്റി യോഗത്തെ ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആക്കിത്തന്നതിന് നന്ദി രേഖപ്പെടുത്തുവാന്‍ കേന്ദ്രക്കമ്മിറ്റിക്ക് അതിയായ സന്തോഷം ഉണ്ട്। യോഗത്തിനു വന്ന ഓരോ അംഗത്തിന്റെയും ഓരോ ചലനവും ഒപ്പിയെടുത്ത് റിപ്പീറ്റ് കാണിച്ചതിന്, അവരുടെ ചലനങ്ങള്‍, നോട്ടങ്ങള്‍, കണ്ണിമയ്ക്കലുകള്‍, വാക്കുകള്‍, മൌനങ്ങള്‍ എല്ലാം ഒപ്പിയെടുത്ത് എല്ലാവരെയും ഒരു ‘സംഭവം’ ആക്കിത്തീര്‍ത്തതിന് നന്ദി പറയുവാനും സി.സി ഈയവസരം വിനിയോഗിക്കട്ടെ.

കേന്ദ്രക്കമ്മിറ്റിക്ക്ശേഷംഇടതുകാലു വെച്ചാണ് ഒരു നേതാവ് പുറത്ത് വരുന്നതെങ്കില്‍ അകത്തും, വലതുകാല്‍ വെച്ചാണ് പുറത്ത് വരുന്നതെങ്കില്‍ പുറത്തും എന്ന മട്ടില്‍ നിങ്ങള്‍ നടത്തിയ വിശകലനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ തന്നെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തി എന്ന് പറയാതെ വയ്യ। ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോള്‍ പുറത്ത് കണ്ടിരുന്ന പല്ലിന്റെ എണ്ണവും, ചിരിച്ചു കൊണ്ട് തന്നെ പുറത്തേക്ക് വരുമ്പോള്‍ കണ്ടിരുന്ന പല്ലിന്റെ എണ്ണവും തമ്മില്‍ താരതമ്യപ്പെടുത്തി നടത്തിയ അനാലിസിസ് ഉണ്ടല്ലോ ഗംഭീരം। മനോവിശ്ലേഷണ മാധ്യമ റിപ്പോര്‍ട്ടിംഗ് രംഗത്ത് ഒരു പുതിയ അദ്ധ്യായം തന്നെ ഈ ‘ദന്തനിരീക്ഷണ“ സിദ്ധാന്തം തുറക്കട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു। ചിലര്‍ മടങ്ങാനായി ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്ന വിമാനത്തിന്റെ ഫയല്‍ ഫോട്ടോ പ്രക്ഷേപണം ചെയ്തതിലൂടെ ബ്രേക്കിംഗ് ന്യൂസ് മേഖലയില്‍ ഒരു പുതിയ പന്ഥാവ് തന്നെ വെട്ടിത്തുറക്കുവാന്‍ നിങ്ങള്‍ക്കായി. ടിക്കറ്റിന്റെ ഫോട്ടോ സ്റ്റാറ്റും ടിക്കറ്റ് നമ്പറിന്റെ ന്യൂമറോളജിക്കല്‍ വിശകലനവും കൂടി ഉണ്ടായിരുന്നുവെങ്കില്‍ കുറച്ച് കൂടി സയന്റിഫിക്ക് ആകുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നു എന്ന് സി.സി വിലയിരുത്തുന്നു. കല്ലച്ചിലെ തെളിയാത്ത അക്ഷരങ്ങളില്‍ നിന്ന് മാധ്യമലോകം എത്രമാത്രം വളര്‍ന്നിരിക്കുന്നു!

ഇനി മുതല്‍ പി.ബി.യും കേന്ദ്രക്കമ്മറ്റിയും കൂടാനുള്ള ദിവസങ്ങളും ഗണിച്ച് ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കുന്ന പുത്തന്‍ സാങ്കേതിക വിദ്യ കണ്ടുപിടിക്കുവാന്‍ നിങ്ങള്‍ക്കാവും എന്ന് സി.സിക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ ഊഹിച്ചെഴുതുന്നതിനു പകരമായി, വെര്‍ച്ച്വല്‍ പി.ബിയും കേന്ദ്രക്കമ്മിറ്റിയും ഉണ്ടാക്കുവാനും ലൈവ് ആയി വെര്‍ച്ച്വല്‍ പി.ബി, വെര്‍ച്ച്വല്‍ സി.സി ചര്‍ച്ചകള്‍ പ്രക്ഷേപണം ചെയ്യുവാനും അനതിവിദൂര ഭാവിയില്‍ നിങ്ങള്‍ക്കാകട്ടെ എന്ന് സി.സി ആ‍ത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഞങ്ങള്‍ എന്താണ് തീരുമാനിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ ഞങ്ങളേക്കാള്‍ മുന്നെ കൂട്ടായിരുന്ന് അന്യോന്യം മസ്തിഷ്കപ്രക്ഷാളനം നടത്തുകയും, ‘ഞങ്ങളുടെ തീരുമാനം’ ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കുകയും ചെയ്യുന്ന നടപ്പ് രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും അത്തരമൊരു സാങ്കേതികവിദ്യാവികാസം. വികസിത, അതിവികസിത രാജ്യങ്ങളിലെ മാധ്യമങ്ങള്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത ഇത്തരം ഇന്നൊവേഷന്‍സ് മലയാള മാധ്യമരംഗത്തിന് അന്താരാഷ്ട്ര ഖ്യാതി നേടിത്തരും എന്നതില്‍ സി.സി. ഏകാഭിപ്രായക്കാരാണ്. ഞങ്ങൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയത്തിന്റെ വിവിധ പെർമ്യൂട്ടേഷൻ കോമ്പിനേഷനുകളെല്ലാം അതിവിദഗ്ദമായി വിശകലനം ചെയ്ത് ഒരു മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യനിലെന്നപോലെ നാലു ഓപ്ഷനുകള്‍ ഒരുക്കിത്തരികയും അതില്‍ ഒന്നു മാത്രം സ്വീകരിച്ച് ശരിയായ തീരുമാനത്തിലെത്താന്‍ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്ന നിങ്ങളുടെ കലാപരിപാടിയും സി.സി. വളരെ കൌതുകത്തോടെയാണ് കാണാറുള്ളത്.

എല്ലാ ‘യഥാര്‍ഥ’ കമ്യൂണിസ്റ്റുകാരെയും വിവിധ ചാനലുകളിലായി ഒരേ സമയം ചര്‍ച്ചകള്‍ക്കായി അണി നിരത്തുവാന്‍ കഴിഞ്ഞ നിങ്ങളുടെ സംഘടനാ പാടവത്തെയും സി.സി. ശ്ലാഘിക്കുന്നു. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവര്‍ ഞങ്ങളെ നന്നാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതിന്റെ പേരില്‍ അവരോടും സി.സി. നന്ദി രേഖപ്പെടുത്തുന്നു. അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കാനും നിങ്ങള്‍ തയ്യാറാകണം. അത് അവരുടെ അവകാശത്തിന്റെ പ്രശ്നമാണ്. ‘എട്ട് മണിക്കൂര്‍ പത്രങ്ങളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ ചാനലുകളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ സൈബര്‍ സ്പേസില്‍ വിമര്‍ശനം’ എന്ന അവരുടെ മുദ്രാവാക്യം ചിക്കാഗോയിലെ തെരുവീഥികളില്‍ അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടവയാണെന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.

ഒരു ചെറിയ വിമര്‍ശനം കൂടി രേഖപ്പെടുത്തിക്കൊണ്ട് ഈ കത്ത് അവസാനിപ്പിക്കട്ടെ..

ഞങ്ങള്‍ ഇന്ന രീതിയില്‍ തീരുമാനിക്കും എന്ന് പറഞ്ഞ് നിങ്ങള്‍ കൊടുക്കുന്ന പരസഹസ്രം വാര്‍ത്തകളില്‍ ഏതെങ്കിലും ഒരെണ്ണം, ഏതെങ്കിലും മാധ്യമങ്ങളിലോ, ഏതെങ്കിലും ചാനലുകളിലോ, എന്നെങ്കിലും തെറ്റുകയാണെങ്കില്‍ (ഇതുവരെ ഉണ്ടായിട്ടില്ല എന്ന് സമ്മതിക്കുന്നു) ഒരു ചെറിയ തിരുത്ത് കൊടുക്കുവാന്‍ നിങ്ങള്‍ തയ്യാറാകണം. ഇന്ന് നിങ്ങള്‍ പുലര്‍ത്തി വരുന്ന അസൂയാവഹമായ സത്യസന്ധതക്ക് അതൊരു മകുടം ചാര്‍ത്തലായിരിക്കും എന്നതില്‍ സംശയമില്ലല്ലോ.

സത്യസന്ധതയുടേതും, ഉയര്‍ന്ന പ്രൊഫഷണലിസത്തിന്റെതുമായ പാതയിലൂടെ ഇന്നു ചെയ്യുന്നതുതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ മുന്നോട്ട് പോകുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്...

നിങ്ങളുടെ സ്വന്തം സി.സി

Wednesday, June 24, 2009

ലാവലിന്‍ പുതിയ വഴിത്തിരിവിലേയ്ക്ക്...:)

ലാവലിന്‍ പുതിയ വഴിത്തിരിവിലേയ്ക്ക്
പ്രത്യേക ലേഖിക

തിരോന്തരം: 1996ല്‍ പിണറായി വിജയന്‍ കാനഡയ്ക്ക് പോകുന്നതിനായുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തിയത് തിരുവനന്തപുരം സൌത്ത്പാര്‍ക്ക് ഹോട്ടലില്‍ ആയിരുന്നെന്ന് ഞങ്ങളുടെ പ്രത്യേക ലേഖിക തൃശ്ശൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ആ സമയത്ത് ഒരു സയന്‍സ് പ്രൊജക്റ്റ് ചര്‍ച്ചക്കായി സൌത്ത്പാര്‍ക്ക് റസ്റ്റോറന്റില്‍ കൂടിയിരുന്ന ലേഖികയും സുഹൃത്തും ലാവലിന്‍ ചര്‍ച്ചാഗ്രൂപ്പിന്റെ ആവശ്യപ്രകാരം തങ്ങളുടെ ചര്‍ച്ചാ സ്ഥലം മാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടെങ്കിലും ‘രണ്ട് പെണ്‍‌കുട്ടികളല്ലേ അവിടെ ഇരുന്നോട്ടെ‘ എന്ന മുതിര്‍ന്ന നേതാവിന്റെ (പിണറായി വിജയന്‍ആണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്) അനുമതി മൂലം തങ്ങളുടെ ചര്‍ച്ച യഥാസ്ഥാനത്ത് തന്നെ തുടര്‍ന്നു. തങ്ങളുടെ ചര്‍ച്ചയ്ക്കിടയിലെ ഇടവേളകളില്‍ ബിരാണിയില്‍ പപ്പടം ചേര്‍ത്ത് കുഴക്കുമ്പോള്‍ ഇടയ്ക്ക് ലാവലിന്‍, ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ എന്നെല്ലാം കേട്ടിരുന്നു എന്നും, ഇതൊരു ഇലക്ട്രിസിറ്റി ബോര്‍ഡ് അഴിമതിയാണെന്നും വൈദ്യുതബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളായ ലേഖികയുടെ സുഹൃത്ത് അന്നേ കണ്ടെത്തുകയുണ്ടായിരുന്നു. അന്ന് ചര്‍ച്ച നടന്ന സമയത്തിന്റെയും ഇന്ന് പത്രങ്ങളില്‍ കണ്ട കനേഡിയന്‍ പര്യടന വാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ അന്ന് നടന്നത് ലാവലിന്‍ ചര്‍ച്ച തന്നെ ആയിരുന്നിരിക്കും എന്ന് ഉറപ്പായിരിക്കുന്നു. സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടികളുടെ മൊഴി എടുക്കാന്‍ ഉദ്ദേശ്യിക്കുന്നതായും അറിവായിട്ടുണ്ട്. ചര്‍ച്ചാഗ്രൂപ്പ് അന്ന് കഴിച്ച ഭക്ഷണത്തിന്റെ ബില്‍ ആരുടെ അക്കൌണ്ടില്‍ നിന്നാണ് നല്‍കിയിട്ടുള്ളത് എന്നതിനെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. അന്നത്തെ ബില്ലിന്റെ ഫോട്ടോസ്റ്റാറ്റ് ഒരു പ്രധാന തെളിവായി പ്രത്യേക കോടതി മുന്‍പെ സമര്‍പ്പിക്കാനും സി.ബി.ഐ തീരുമാനിച്ചിട്ടുണ്ടെന്നറിയുന്നു. അന്നത്തെ ചര്‍ച്ചകള്‍ക്കിടയില്‍ ടെക്നിക്കാലിയാ എന്ന വാക്ക് കേള്‍ക്കാതിരുന്നതും ദുരൂഹത ഉണര്‍ത്തുന്നുണ്ടെന്ന് ഈ വിഷയത്തെക്കുറിച്ച് സമഗ്രമായി പഠിച്ചിട്ടുള്ള, പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത നീലകണ്ഠന്‍ ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്തായാലും ലാവലിന്‍ കേസിലെ ഒരു നിര്‍ണ്ണായക വഴിത്തിരിവായിരിക്കും ഇത് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല.

(മംഗളരമ 24 ജൂണ്‍ 2009)

Saturday, March 14, 2009

വൈകാരികതയുടെ എടുത്തുചാട്ടങ്ങള്‍

രാഷ്ട്രീയമായ ദശാസന്ധികളുടെ തിരശ്ചീനമായ നിശ്ചലതകളെ ലംബമായ സജീവതകളാക്കുന്ന പത്രസമ്മേളനങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ചും ശേമുഷിയെക്കുറിച്ചും ആല്‍ബര്‍ കാമു തന്റെ ദി റെബല്‍ എന്ന കൃതിയില്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല। കാമുവിന്റെ മൌനം കേവലമായൊരു നിശബ്ദത എന്ന നിലയ്ക്കല്ല വിലയിരുത്തപ്പെടേണ്ടത് എന്നോ ആ മൌനത്തിന്റെ സമുദ്രഗര്‍ഭത്തില്‍ ഒളിച്ചുവെച്ചിട്ടുള്ള അര്‍ത്ഥതലങ്ങളെ ആധുനികമായൊരു പരിപ്രേക്ഷ്യത്തില്‍ വീണ്ടെടുക്കേണ്ടതുണ്ട് എന്നോ ആരെങ്കിലുമൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ അവരെ വലതു അരാഷ്ട്രീയ ചുറ്റുപാടില്‍ നിന്നു വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നവര്‍ എന്ന് വിലയിരുത്തിയാല്‍ അതൊരു പ്രമാദമായിരിക്കും। നീയുച്ചരിക്കുന്ന ഓരോ വാക്കിനും ഞാന്‍ നല്‍കുന്ന അര്‍ത്ഥങ്ങളാണ് നിന്നെ ജീവിപ്പിക്കുന്നത് എന്നത് ഫാസിസത്തിന്റേതായ വിശ്വാസപ്രമാണമല്ല മറിച്ച് നവകാലഘട്ടത്തിലെ ഓരോ റ്റെലിവിഷന്‍ കാഴ്ചക്കാരനും വിശ്വസിക്കുന്ന തത്വസംഹിതയാണ്। അത്തരത്തില്‍ ഇത് കാഴ്ചയുടെ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്നുമുണ്ട്। പിന്നീട് നിഷേധിക്കപ്പെടുമ്പോള്‍ ആദ്യമുരുവിട്ട വാക്കുകള്‍ക്കെന്ത് സംഭവിക്കുന്നു എന്നതൊരു ദാര്‍ശനിക സമസ്യയാണ്। ദാസ്യമനോഭാവത്തെ മറച്ചുവെയ്ക്കുവാന്‍ വാക്കുകള്‍ക്കൊപ്പം ഉപയോഗിക്കപ്പെടുന്ന പാരുഷ്യത്തിന്റെ ആടയാഭരണങ്ങള്‍ പലപ്പോഴും ആ മനോഭാവത്തെ തുറന്നു കാട്ടുക തന്നെയല്ലേ ചെയ്യുന്നത്?

പറഞ്ഞുവന്നതെന്താണെന്നു വെച്ചാല്‍, ഇന്നലത്തെ വെളിയം ഭാര്‍ഗവന്റെ പത്രസമ്മേളനം വൈകാരികമായൊരു എടുത്തു ചാട്ടമായിരുന്നു।

:)

*
ഫോട്ടോ ഇവിടെ നിന്ന്

Saturday, February 14, 2009

ഗോമൂത്രത്തിന്റെ സോഫ്റ്റ് ഡ്രിങ്കാവതാരം

പെപ്സിയും കൊക്കക്കോളയുമൊക്കെ ചെവിയില്‍ നുള്ളിക്കോട്ടെ. അവരുടെയൊക്കെ ആപ്പീസു പൂട്ടിക്കുവാനായി ഇതാ ഭാരതത്തില്‍ നിന്നും പുതിയൊരു സോഫ്ട് ഡ്രിങ്ക് അവതരിക്കാന്‍ പോകുന്നു. ഒരു പക്ഷെ Nothing political about it എന്ന പരസ്യവാചകവുമായിത്തന്നെ ഈ ശീതള പാനീയം ഇറങ്ങിയേക്കാം.

ഇറങ്ങാന്‍ പോകുന്ന ശീതളപാനീയം മറ്റൊന്നുമല്ല...നല്ല ശുദ്ധമായ ഗോമൂത്രത്തില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഗോജല്‍ എന്ന കൌവാട്ടര്‍ എന്ന പശുവിന്‍ വെള്ളം. നാരങ്ങാ വെള്ളം കുടിച്ച് മടുത്തവര്‍ക്ക് ഒരു പുതിയ ദാ‍ഹശമനി.

രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ(ആര്‍.എസ്.എസ്) ഗോ സംരക്ഷണ വിഭാഗമാണ് ഈ പരീക്ഷണത്തിന് മുന്‍കൈ എടുത്തത്. പരീക്ഷണം വിജയകരമായി നടക്കുകയാണത്രെ. സംരംഭത്തിന്റെ അവസാനഘട്ടമായി ലാബ് ടെസ്റ്റുകള്‍ നടത്തിവരികയാണെന്നാണ് ഗോ സംരക്ഷണ വിഭാഗം തലവന്‍ ഓം പ്രകാശ് അറിയിച്ചത്. ഹരിദ്വാറിലാണിതിന്റെ ആസ്ഥാനമെന്ന് വാര്‍ത്തകളില്‍ കാണുന്നു. ലക്നൌവിലാണത്രെ ലാബ് ടെസ്റ്റുകള്‍ നടക്കുന്നത്.

ഗോമൂത്രത്തില്‍ നിന്നും ശുദ്ധീകരിച്ചെടുക്കുന്ന ഈ ശീതളപാനീയത്തിനു ഗന്ധമുണ്ടാകില്ലെന്ന് മാത്രമല്ല വളരെയധികം രുചികരവുമായിരിക്കും. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന സോഫ്റ്റ് ഡ്രിങ്ക് കാര്‍ബൊണൈറ്റഡ് ആയിരിക്കില്ല. ജൈവിക വിഷങ്ങള്‍(ടോക്സിന്‍) ഉള്‍പ്പെടാത്തതിനാല്‍ ആരോഗ്യത്തിനും ഉത്തമമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലാബ് പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിര്‍മ്മാണം, പാക്കേജിങ്ങ്, വിതരണം എന്നിവയെക്കുറിച്ചൊക്കെ ആലോചിക്കും.

കരള്‍ രോഗം മുതല്‍ അമിത വണ്ണമടക്കം കാന്‍സര്‍ വരെയുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും ഗോമൂത്രം ഒരു കണ്‍കണ്ട സിദ്ധൌഷധമാണെന്നാണ് ആര്‍.എസ്.എസ്സും സംഘപരിവാറും പ്രചരിപ്പിക്കുന്നത്. മൂത്രസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണോ ഇത് എന്ന് വാര്‍ത്തയില്‍ പറയുന്നില്ല. എങ്കിലും മനുഷ്യകുലത്തിന്റെ നന്മയെ മാത്രം ഉദ്ദ്യേശിച്ച് ഇറക്കുന്ന ഈ പുത്തന്‍ പാനീയം അമേരിക്കക്കാരന്റെ മൃദുജലങ്ങള്‍ക്ക് ഒരു കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് തലവന്‍ ഓം പ്രകാശ് അറിയിക്കുന്നത്. പുതിയ തലമുറയ്ക്ക് അന്യമായ ഗോമൂത്ര പുരാണങ്ങള്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരിച്ചു കൊണ്ടുവരാനുള്ള ഒരു ശ്രമം.

ഇപ്പോള്‍ ആര്‍.എസ്.എസ്. ഒറ്റക്കാണെങ്കിലും ടെസ്റ്റ് ഒക്കെ കഴിഞ്ഞ് ഇവനു ‘കുടിക്കബിള്‍’ സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ ഉത്തര്‍ഖണ്ഡ് സര്‍ക്കാരിന്റെ സഹായം തേടാനും പരിപാടി ഉണ്ടത്രെ. ഇതൊരു വിപ്ലവകരമായ പരിപാടിയായിരിക്കുമെന്നും ദിവസം ചെല്ലും തോറും ഗോമൂത്രത്തിനു ഔഷധം എന്ന നിലയിലുള്ള ആവശ്യകത ഏറി വരികയാനെന്നും ഓം പ്രകാശ് പറയുന്നു.

2001 മാര്‍ച്ച് മാസത്തില്‍ ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ അഞ്ചാം നമ്പര്‍ പ്രമേയമായ Cow Protectionല്‍ ഇങ്ങനെ കാണാം...

The ABPS would like to draw the attention towards certain realities related to cow dung and cow urine and their medical ingredients। Their potential for generating energy, cooking gas and pesticides besides yielding organic manure is well proved by the application of modern methods and technological know-how.

കയ്യില്‍ പശുവിന്‍ വെള്ളവും പിടിച്ച് 'യഹീ ഹൈ റൈറ്റ് ചോയ്സ് ബേബീ' എന്ന് പരസ്യതാരങ്ങള്‍ പറയുന്ന കാലം വിദൂരത്തല്ല.

കേരളകൌമുദി വാര്‍ത്ത ഇവിടെ

ടൈംസ് ഓണ്‍ലയിന്‍ വാര്‍ത്ത ഇവിടെ

Saturday, January 3, 2009

നന്ദി മാതൃഭൂമിജീ നന്ദി..

ഇന്നു രാവിലത്തെ മാതൃഭൂമി പത്രത്തിന്റെ ആദ്യ പേജ് കണ്ടപ്പോള്‍ വളരെക്കാലമായി വായിക്കുന്ന ആ പാവം പത്രത്തെ സ്ഥിരമായി കളിയാക്കുന്നതില്‍ വിഷമം തോന്നി. വാര്‍ത്തകള്‍ സെന്‍സേഷണലൈസ് ചെയ്യുകയും തമസ്കരിക്കുകയും വളച്ചൊടിക്കുകയും ഒക്കെ ചെയ്യുന്നു എന്ന് മുഖ്യധാരാ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും മുഖമടച്ച് അടിയാണ് വാര്‍ത്തകളുടെ ത്യാജ്യഗ്രാഹ്യവിവേചനബുദ്ധിയോടെയുള്ള തെരഞ്ഞെടുപ്പിലൂടെ ഇന്ന് മാതൃഭൂമി നല്‍കിയിരിക്കുന്നത്. നന്നാവാന്‍ തീരുമാനിച്ചുറപ്പിച്ച പോലെ.

കിളിനൊച്ചി വീണു എന്ന വാര്‍ത്ത വെണ്ടക്കയായി നല്‍കിയ മാതൃഭൂമി അതിനു താഴെ അത്ര തന്നെ പ്രാധാന്യമുള്ള, ജനങ്ങളെ അറിയിച്ചില്ലെങ്കില്‍ തമസ്കരണം ആയിപ്പോകുന്ന വാര്‍ത്തയാണ് മൂന്നു കോളമായി നല്‍കിയിരിക്കുന്നത്. വാര്‍ത്തയുടെ തലക്കെട്ടാകട്ടെ സംഭവത്തിന്റെ, അതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ പ്രാധ്യാന്യവും പ്രാമുഖ്യവും മനസ്സിലാക്കി നല്‍കിയത്. എഡിറ്റിങ്ങ് സെന്‍സിന്റെ കൃത്യവും സുന്ദരവുമായ പ്രയോഗം.

ഗുണ്ടുകാട് സാബുവിനു പരിക്ക്. പള്ളിപ്പുറത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

ഗുണ്ടുകാട് സാബു മരിച്ചില്ല എന്ന് പറയാതെ പറയുന്ന അനുപമസുന്ദരമായ ശൈലി. അദ്ദേഹം മരിച്ചോ എന്ന ടെന്‍ഷന്‍ ആദ്യം തന്നെ ഒഴിവായിക്കിട്ടുന്നു. ഗുരുതരമായ എന്ന വാക്ക് ഇല്ലാത്തതിനാല്‍ ഗുണ്ടുകാട് സാബുവിനു വലിയ കുഴപ്പമൊന്നുമില്ല എന്നു കൂടി തലക്കെട്ടില്‍ നിന്നു തന്നെ മനസ്സിലാകുന്നു. അങ്ങനെ അടുത്ത ടെന്‍ഷനും ഒഴിവായിക്കിട്ടുന്നു. ഒരാളേ മരിച്ചുള്ളൂ എന്നു പറയുന്നതു വഴിയും കുറെ ടെന്‍ഷന്‍ ഒഴിവായിക്കിട്ടുന്നു. അങ്ങനെ വായനക്കാരന്റെ ടെന്‍ഷന്‍ ഓരോന്നോരോന്നായി ഇല്ലാതാക്കി അവനെ സുഖകരമായി പ്രഭാത/പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ സഹായിക്കുന്ന മാതൃഭൂമി ചെയ്യുന്ന സേവനം ശ്ലാഘനീയം തന്നെ.

നന്ദി മാതൃഭൂമിജീ നന്ദി..

ഗുണ്ടുകാട് സാബു ആരാണെന്നോ?

വാര്‍ത്ത ഇവിടെ. വായിച്ച് മനസ്സിലാക്കൂ.

സ്ക്രീന്‍ ഷോട്ട് ഇതാ.