Saturday, January 3, 2009

നന്ദി മാതൃഭൂമിജീ നന്ദി..

ഇന്നു രാവിലത്തെ മാതൃഭൂമി പത്രത്തിന്റെ ആദ്യ പേജ് കണ്ടപ്പോള്‍ വളരെക്കാലമായി വായിക്കുന്ന ആ പാവം പത്രത്തെ സ്ഥിരമായി കളിയാക്കുന്നതില്‍ വിഷമം തോന്നി. വാര്‍ത്തകള്‍ സെന്‍സേഷണലൈസ് ചെയ്യുകയും തമസ്കരിക്കുകയും വളച്ചൊടിക്കുകയും ഒക്കെ ചെയ്യുന്നു എന്ന് മുഖ്യധാരാ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും മുഖമടച്ച് അടിയാണ് വാര്‍ത്തകളുടെ ത്യാജ്യഗ്രാഹ്യവിവേചനബുദ്ധിയോടെയുള്ള തെരഞ്ഞെടുപ്പിലൂടെ ഇന്ന് മാതൃഭൂമി നല്‍കിയിരിക്കുന്നത്. നന്നാവാന്‍ തീരുമാനിച്ചുറപ്പിച്ച പോലെ.

കിളിനൊച്ചി വീണു എന്ന വാര്‍ത്ത വെണ്ടക്കയായി നല്‍കിയ മാതൃഭൂമി അതിനു താഴെ അത്ര തന്നെ പ്രാധാന്യമുള്ള, ജനങ്ങളെ അറിയിച്ചില്ലെങ്കില്‍ തമസ്കരണം ആയിപ്പോകുന്ന വാര്‍ത്തയാണ് മൂന്നു കോളമായി നല്‍കിയിരിക്കുന്നത്. വാര്‍ത്തയുടെ തലക്കെട്ടാകട്ടെ സംഭവത്തിന്റെ, അതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ പ്രാധ്യാന്യവും പ്രാമുഖ്യവും മനസ്സിലാക്കി നല്‍കിയത്. എഡിറ്റിങ്ങ് സെന്‍സിന്റെ കൃത്യവും സുന്ദരവുമായ പ്രയോഗം.

ഗുണ്ടുകാട് സാബുവിനു പരിക്ക്. പള്ളിപ്പുറത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

ഗുണ്ടുകാട് സാബു മരിച്ചില്ല എന്ന് പറയാതെ പറയുന്ന അനുപമസുന്ദരമായ ശൈലി. അദ്ദേഹം മരിച്ചോ എന്ന ടെന്‍ഷന്‍ ആദ്യം തന്നെ ഒഴിവായിക്കിട്ടുന്നു. ഗുരുതരമായ എന്ന വാക്ക് ഇല്ലാത്തതിനാല്‍ ഗുണ്ടുകാട് സാബുവിനു വലിയ കുഴപ്പമൊന്നുമില്ല എന്നു കൂടി തലക്കെട്ടില്‍ നിന്നു തന്നെ മനസ്സിലാകുന്നു. അങ്ങനെ അടുത്ത ടെന്‍ഷനും ഒഴിവായിക്കിട്ടുന്നു. ഒരാളേ മരിച്ചുള്ളൂ എന്നു പറയുന്നതു വഴിയും കുറെ ടെന്‍ഷന്‍ ഒഴിവായിക്കിട്ടുന്നു. അങ്ങനെ വായനക്കാരന്റെ ടെന്‍ഷന്‍ ഓരോന്നോരോന്നായി ഇല്ലാതാക്കി അവനെ സുഖകരമായി പ്രഭാത/പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ സഹായിക്കുന്ന മാതൃഭൂമി ചെയ്യുന്ന സേവനം ശ്ലാഘനീയം തന്നെ.

നന്ദി മാതൃഭൂമിജീ നന്ദി..

ഗുണ്ടുകാട് സാബു ആരാണെന്നോ?

വാര്‍ത്ത ഇവിടെ. വായിച്ച് മനസ്സിലാക്കൂ.

സ്ക്രീന്‍ ഷോട്ട് ഇതാ.