Saturday, August 23, 2008

മഹിഷപാദങ്ങള്‍ - ഒരു പ്രഹേളിക

മരം കോച്ചുന്ന മഞ്ഞുപെയ്യുന്ന മകരമാസ നിശീഥിനി. തൃശ്ശൂര്‍ കോട്ടപ്പുറം കുന്നത്ത് ലെയിനില്‍ 15/448ല്‍ വാസുദേവന്‍ മാഷിന്റെ മകന്‍ ദേവദത്തന്‍ പെട്ടെന്നാണോര്‍ത്തത്...എക്സൊര്‍സിസ്റ്റ് കണ്ടില്ലല്ലോ...

രാഗം തീയറ്ററിന്റെ 70എം.എം. മനോഹാരിതയില്‍ തെളിയുന്ന ആ ചിത്രം ഇന്നു കൂടിയേ ഉള്ളൂ എന്ന തിരിച്ചറിവ് സെക്കണ്ട് ഷോക്ക് പോയിക്കളയാം എന്ന തീരുമാനത്തിലേക്ക് സുന്ദരനായ ആ യുവാവിനെ എത്തിച്ചു. അമ്മ വിളമ്പിയ ചോറും മോരുകറിയും പൊടിത്തോരനും വയറു നിറയെ കഴിച്ച് ഒരേമ്പക്കവും വിട്ട് തന്റെ ഇംഗ്ലണ്ട് മെയ്ക്ക് റാലി സൈക്കിളില്‍ രാഗം തീയറ്ററിലേക്ക് വെച്ചു പിടിപ്പിച്ച യുവാവ് അറിഞ്ഞിരുന്നില്ല തന്നെ കാത്തിരിക്കുന്നതെന്താണെന്ന്...

എക്സൊര്‍സിസ്റ്റിനെക്കുറിച്ചുള്ള ഈ ലിങ്ക് വായിച്ച ശേഷം തിരിച്ചു സംഭവവിവരണത്തിലേക്ക് വരിക...:)

ഭൂതപ്രേതപിശാചുക്കളില്‍ ഒട്ടും തന്നെ വിശ്വാസമില്ലാതിരുന്ന, ‘അവിശ്വാസിയായ‘ ദേവദത്തന്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴൊക്കെ ”ഇത്ര നല്ല തമാശപ്പടത്തെ ഭീകരചിത്രമായി കാണുന്ന ജനങ്ങളുടെ ഹാസ്യബോധമില്ലായ്മയെപ്പറ്റി“ വ്യാകുലനാകുകയായിരുന്നു. ചിത്രം കണ്ടില്ലായിരുന്നെല്‍ നഷ്ടമായേനെ എന്ന ആത്മഗതവും.

സിനിമ കഴിഞ്ഞ് തന്റെ ഇംഗ്ലണ്ട് മേയ്ക്ക് റാലി സൈക്കിളില്‍ കയറിയ യുവാവ് തന്റെ കയ്യിലെ റാഡോ വാച്ചില്‍ സമയം നോക്കി...കൃത്യം 11.38.....

എം.ജി.റോഡിലൂടെ മധുമതി എന്ന ഹിന്ദി ചിത്രത്തിലെ പ്രശസ്തമായ പാട്ടും പാടി ഇടക്കൊന്ന് രണ്ടു കൈയും വിട്ട് ചവിട്ടി ദേവദത്തന്‍ ചരിത്രപ്രസിദ്ധമായ കോട്ടപ്പുറം ഭാഗത്തേക്ക് സൈക്കിള്‍ തിരിച്ചു...

കെ.എസ്.ഇ.ബിയുടെ ഭീമാകാരവും ഭീതിജനിപ്പിക്കുന്നതുമായ ഗോഡൌണും, അതിനടുത്തൊരു തോടും വിശാലമായ പാടവും പാടത്തിനപ്പുറത്ത് ജനം ആത്മഹത്യ ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന, പ്രേതങ്ങളിലെ റിയല്‍ എസ്റ്റേറ്റുകാര്‍ കയ്യടക്കിവെച്ചിരുന്ന വിജനമായ റെയില്‍‌വേ ട്രാക്കുമുള്ള അന്നത്തെ കോട്ടപ്പുറം...

മാഷിന്റെ മകനാണെങ്കിലും ഇടക്ക് ബീഡി വലിക്കുമായിരുന്നു ദേവദത്തന്‍...

എതിരെ നിന്നു വന്ന ആള്‍ ദേവദത്തന്റെ സൈക്കിളിനു നേരെ കൈകാണിച്ചു...ദേവദത്തന്‍ റാഡോ വാച്ചില്‍ സമയം നോക്കി..കൃത്യം 12 മണി..

“തീപ്പെട്ടിയുണ്ടോ മാഷുട്ട്യേ?’ ( ബീഡിയുണ്ടോ സഖാവെ എന്ന ഡയലോഗ് അന്ന് പ്രചാരത്തിലായിട്ടില്ല...കാരണം...ആ സിനിമ ഇറങ്ങിയിട്ടില്ല)

ഒന്ന് ഒന്നിനുപോയേക്കാം എന്നു കൂടി കരുതി സൈക്കിളില്‍ നിന്നും ഇറങ്ങി ദേവദത്തന്‍ തീപ്പെട്ടി നീട്ടി...ബീഡി കത്തിച്ചു കഴിഞ്ഞശേഷം തീപ്പെട്ടി തിരിച്ചു നീട്ടിയ അയാള്‍ അബദ്ധത്തിലെന്നവണ്ണം അത് താഴേക്കിട്ടു......

തീപ്പെട്ടി എടുക്കാനായി കുനിഞ്ഞ ദേവദത്തന്റെ ഉള്ളിലൂടെ ഒരു കിളി പാഞ്ഞു...................

അയാളുടെ കാലിന്റെ സ്ഥാനത്ത്...കാലിന്റെ സ്ഥാനത്ത്......

പോത്തിന്റെ കാലുകള്‍......................................

എഴുന്നേറ്റ് അയാളുടെ മുഖത്തേക്ക് നോക്കിയ ദേവദത്തന്റെ ഉള്ളിലൂടെ രണ്ടാമത്തെ കിളി പാഞ്ഞു...

കഴുത്തിനു മുകളില്‍ ശൂന്യം......................

പേടിച്ചാല്‍ ഓടുക എന്ന മലയാളിയുടെ ജനിതകപരമായ സ്വഭാവം ദേവദത്തനെയും ഭരിച്ചപ്പോള്‍ അയാള്‍ ഓട്ടം തുടങ്ങി..കാലില്‍ അമ്മിക്കല്ലു വെച്ചപോലെ തോന്നുന്നുണ്ടായിരുന്നുവെങ്കിലും....ആരെയെങ്കിലും ഒന്നു കണ്ടിരുന്നെങ്കില്‍ ഒരു കൂട്ടാ‍യേനേ എന്നു കരുതിയപ്പോഴേക്കും ഒരാള്‍ വരുന്നു...അയാള്‍ അടുത്തെത്തിയപ്പോള്‍ ദേവദത്തന്‍ വിക്കി വിക്കി(പീഡിയ അല്ല) പറഞ്ഞു..

“അവിടെ..അവിടെ...”

“അവിടെ എന്താണ്? നിങ്ങളെന്തിനാണ് വിറയ്ക്കുന്നത്?”

നടന്ന സംഭവങ്ങള്‍ മുഴുവന്‍ ദേവദത്തന്‍ പറഞ്ഞൊപ്പിച്ചു...ഒടുവില്‍ പറഞ്ഞു

”അയാളുടെ കാലിന്റെ സ്ഥാനത്ത് പോത്തിന്‍‌കാലായിരുന്നു”

തന്റെ കാല്‍ നീട്ടിക്കൊണ്ട് അയാള്‍ ചോദിച്ചു “ദാ ഇതുപോലത്തെ കാലായിരുന്നോ?”

ദേവദത്തന്‍ ഒന്നേ നോക്കിയുള്ളൂ....അതും പോത്തിന്‍‌കാല്‍...

ഹൃദയം സ്തംഭിച്ചു മരിച്ചുവീണ സുന്ദരനായ ആ യുവാവിന്റെ മൃതദേഹം പിറ്റേന്ന് രാവിലെ വരെ അവിടെ അനാഥമായി കിടന്നു.....

*

തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും ഒരു കാലത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന അത്ഭുതശാസ്ത്രീയപ്രതിഭാസത്തെക്കുറിച്ച് ഒരു പോസ്റ്റുപോലും ബൂലോഗത്തില്‍ വന്നില്ല എന്നത് തികച്ചും നാണക്കേടായി തോന്നിയതുകൊണ്ട് ബൂലോഗത്തിന്റെ മാനം രക്ഷിക്കുന്നതിനായി ഞാന്‍ എന്റെ തികച്ചും വിലയേറിയതും പൊന്നിനും പണത്തിനും ഒപ്പം മാത്രം തൂക്കി നോക്കാവുന്നതുമായ സമയം ചിലവഴിച്ച് ഒരെണ്ണം പ്രസിദ്ധീകരിക്കുന്നു. അന്ധവിശ്വാസജടിലമായ ഇന്നത്തെ സമൂഹത്തില്‍ ഇതുപോലുള്ള ശാസ്ത്രീയ ചിന്തകള്‍ വളരുന്നത് വരുന്ന തലമുറയോട് ചെയ്യുന്ന പാതകം ക്ഷമിക്കണം സേവനമാകും എന്നുറപ്പുണ്ട്. ഇത് വായിച്ചിട്ട് അശാസ്ത്രീയം, അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞു കമന്റിടാന്‍ വരാനിടയുള്ള അശാസ്ത്രികളെ ഈ പോസ്റ്റ് വായിക്കുന്നതില്‍ നിന്നും വിലക്കിയിട്ടില്ലെങ്കിലും അവര്‍ ഇവിടെ കമന്റിടാന്‍ പാടുള്ളതല്ല. കമന്റിട്ട് പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ വഴി തെറ്റിക്കും എന്നതിനാലാണിത്. ദയവായി ഇതില്‍ ഫാസിസ്റ്റ് മനോഭാവം ആരോപിക്കരുത്..

ഇത് 100% നടന്ന സംഭവമാണ്. ഇതിലെ ഓരോ വാക്കും വരിയും സത്യമാണ്. ഇന്നും യുക്തികൊണ്ടോ ശാസ്ത്രം കൊണ്ടോ വിശദീകരിക്കാനായിട്ടില്ലാത്ത ഈ പ്രതിഭാസം കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടതായി വന്ന വാര്‍ത്തകള്‍ ഈ പ്രതിഭാസത്തിന്റെ യൂണിവേഴ്സാലിറ്റിക്ക് നിദര്‍ശനമാണ്. ഗണപതി പാലുകുടിക്കുന്നതുമായി ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല എങ്കില്‍പ്പോലും സംവത്സരങ്ങളിലൂടെ തുടര്‍ന്നു പോകുന്ന ശാസ്ത്രീയ ചിന്തയുടെ ഒരു നാര് അതിലും കാണാം..

*

ദേവദത്തന്‍ ചത്തെങ്കില്‍ പിന്നെ താനെങ്ങിനെ ഇതൊക്കെ അറിഞ്ഞെടോ എന്നല്ലേ?

അവിശ്വാസികളേ..കുവിശ്വാസികളേ...നിങ്ങള്‍ക്ക് ഹാ...കഷ്ടം.

*

ഡോ. സൂരജ് നിര്‍മ്മിച്ച സര്‍വരോഗ നിവാരണ യന്ത്രം ലഭിക്കുവാന്‍ ഇവിടെ ക്ലിക്കുക. :)

43 comments:

മൂര്‍ത്തി said...

:)

അനില്‍@ബ്ലോഗ് // anil said...

ഈക്കഥ കേട്ടിട്ടുണ്ടു,
ഒരു സിനിമയിലും കണ്ടിട്ടില്ലെ?
ഇന്ത്യാ ഹെറിറ്റെജിന്റെ ലിങ്കില്‍ നിന്നും എത്തിയതാണു.

Unknown said...

“ഇത് 100% നടന്ന സംഭവമാണ്.”

അപ്പോള്‍ വിശ്വസിക്കാതെ എന്തുചെയ്യും? 99,99% ആയിരുന്നെങ്കില്‍ വിശ്വസിക്കാതിരിക്കാന്‍ 0,01% ചാന്‍സ് എങ്കിലും ഉണ്ടായിരുന്നേനെ! :)

കുഞ്ഞന്‍ said...

ഹെന്റെ മാഷെ..
ഞാന്‍ വിചാരിച്ചു ഇത് എന്റെ നാട്ടില്‍ മാത്രമെ നടന്നിട്ടൊള്ളൂന്ന്..ആലുവയില്‍ ഇതുപോലെ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അവസാനം ഒരു വിരുതന്‍, ഇതുപോലത്തെ കാലാണൊ കണ്ടെതെന്ന് ചോദിച്ചപ്പോള്‍ നമ്മുടെ വിരുതന്‍ ആ കാലില്‍ പിടിച്ച് വലിക്കുകയും പൊയ്ക്കാല് പറിഞ്ഞുവരുകയും ചെയ്തു..!

ഇരിക്കാന്‍ പാടില്ലാതെ മുരിക്കിന്മേല്‍ മാത്രം വലിഞ്ഞു കേറാന്‍ തോന്നുന്ന പ്രായത്തിലുള്ള കുറച്ച് ബാച്ചിമാര്‍ ചെയ്ത ഒപ്പിക്കലായിരുന്നു ഈ പ്രഹേളിക..!

പ്രിയ said...

ഇതെപ്പോഴുണ്ടായ സംഭവം ആണ്?

ഞാന്‍ വിശ്വസിച്ചു. എന്ന് മാത്രമല്ല ഇങ്ങനെ ഒരു അനുഭവം എനിക്കുണ്ടായാല് ഈ ബ്ലോഗ് വായിച്ച കാര്യം പോലും ഓര്‍ക്കാന്‍ സമയം കിട്ടാതെ ഞാന്‍ തട്ടിപോകുവേം ചെയ്യും. അത് 100% ഉറപ്പ്.

Sarija NS said...

"ദേവദത്തന്‍ ചത്തെങ്കില്‍ പിന്നെ താനെങ്ങിനെ ഇതൊക്കെ അറിഞ്ഞെടോ എന്നല്ലേ"

പോത്തിന്‍‌കാലുമായി ദേവദത്തന്‍ ‍പ്രത്യക്ഷപ്പെട്ട് പറഞ്ഞ കഥയാണല്ലെ. കൊള്ളാം

Suraj said...

ഏതായാലും ഞാൻ വിശ്വസിച്ചു : ഈ പോസ്റ്റിൽ പറയുന്ന സംഗതി അസത്യത്തിന്റെ അംശം 0.000000000001% പോലുമില്ല!!

ഞാൻ ഇപ്പോൾ പരിപൂർണ്ണനായ വിശ്വാസിയാണ്. പ്രപഞ്ചനാഥന്റെ അൽഭുത ലീലകൾക്ക് വ്യാഖ്യാനം ചമയ്ക്കാൻ നമ്മൾ പുഴുക്കളാര് ?

ഇല്ല ഇല്ല ! ഗദ്..ഗദ്..

ഇനി തേങ്ങ നേർച്ച, മെഴുകുതിരി നേർച്ച, ഉരുളൽ,സന്ധ്യാ വന്ദനം, മലയ്ക്ക് പോക്ക്... ഹാ... എന്റെ ആത്മചൈതന്യത്തിന്റെ ഉറവയുടെ ഉറവയായ ആ മഹിഷ പാദനെ - പോത്തുങ്കാലനെ - ഞാനെന്റെ സകലേശനായി വരിക്കുന്നു. ഇന്നുമുതൽ പോത്തുങ്കാലനല്ലാതെ എനിക്കൊരു ദൈവമില്ല.

ദിവസം ഏഴുനേരം തലകുത്തി കിഴക്കു പടിഞ്ഞാട്ട് തിരിഞ്ഞു ഞാൻ നിനക്ക് പ്രാർത്ഥന നടത്തും. നേർച്ചയായി ഹേവാഡ്സ് 5000-ഉം ബീഡി, ചുണ്ണാമ്പ്, പിണ്ണാക്ക് എന്നിവയും നേദിക്കും.

പാൽ കുടിക്കാൻ പോത്തും കാലൻ എന്റെ വീട്ടിൽ പ്രതിമയായി വരുന്ന ധന്യമുഹുർത്തവും കാത്ത് ഞാൻ ഇരിക്കും. അതുകഴിഞ്ഞാൽ - പോത്തുങ്കാലനെ ദർശിച്ച കണ്ണുകൾ വേറൊന്നും കാണേണ്ടാത്തതിനാൽ കണ്ണുകുത്തിപ്പൊട്ടിച്ച് യോഗനിദ്രയിൽ ആകണമെന്നാണ് ആഗ്രഹം...

മരണശേഷം അങ്ങെനിക്കായി ഒരുക്കിവച്ചിട്ടുള്ള ഗുലാബ് ജാമുൻ നിറച്ച സ്വർഗ്ഗവും, പുട്ടും കടലയും ഒഴുകുന്ന പുഴകളും, സഹവസിക്കാൻ പോത്തുംകാലുള്ള തരുണികളും..ഹായ്..

എന്റെ പോത്തുങ്കാലാ... എന്റെ മോക്ഷമേ.. എന്റെ ദൈമേ... എന്റെ സൃഷ്ടാവേ.. അങ്ങയെ അല്ലാതെ ഇനിയൊരുത്തനെ നമിക്കുകില്ല ഞാൻ.

പാമരന്‍ said...

ഇത്രയും വിശ്വാസികളുള്ള നിലയ്ക്ക്‌ മൂര്‍ത്തിസാറേ, ഒരു അമ്പലം തൊടങ്ങരുതോ? നല്ല ലക്ഷണമൊത്ത ഒരു നേര്‍ച്ചപ്പെട്ടീം..

Mr. K# said...

മൂര്‍ത്തി മാഷേ, കഥയില്‍ രണ്ടു തിരുത്ത്‌ വേണം.
1. ദേവദത്തനെ കൊല്ലണ്ട, ബോധം കെടുത്തിയാല്‍ മതി. അദ്ദേഹം ചത്താല്‍ പിറ്റേ ദിവസം ആര് ഈ കഥ പറഞ്ഞു തരും.
2. രണ്ടാമത്തെയാള്‍ കാലിനു പകരം ഫുള്‍ കൈ ഷര്‍ട്ട്‌ അല്പം മുകളിലേക്കുയര്‍ത്തിയശേഷം എന്റെ കൈ പോലെയാണോ നേരത്തെ കണ്ടയാളിന്റെ കാലിരിക്കുന്നത് എന്ന് ചോദിച്ചാല്‍ കഥ ഒന്നു കൂടി നന്നാവും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞങ്ങളുടെ കഥയില്‍ കഥാപാത്രം ഒരു ഫ സ്റ്റ്‌ ഈയര്‍ Medical Student റാഗിംഗ്‌ ന്റെ ഭാഗമായി അര്‍ദ്ധരാത്രി അനാറ്റമി ഡിസക്ഷന്‍ ഹാളില്‍ പോകണം അവിടെ ഒരു ഡെഡ്‌ ബോഡിയുടെ വായില്‍ പകല്‍ നേരത്തു കൊണ്ടു വയ്ക്കുന്ന ബീഡികുറ്റി എടുത്തുകൊണ്ടു വരണം.

പക്ഷെ സീനിയര്‍ ഒരാള്‍ രാത്രിയില്‍ ആ ഡെഡ്‌ ബോഡിയുടെ സ്ഥലം കയ്യടക്കുന്നു, ഒരു ബീഡികുറ്റിയും വായില്‍ വച്ച്‌,

ആദ്യത്തെ പഹയന്‍ ബീഡിയില്‍ കയ്‌ വയ്ക്കുന്നതും ശവം പതുക്കെ തല പൊന്തിക്കുന്നു, കഥാനായകന്‍ ഢിം

ദൈവമേ സൂരജ്‌ ഇനി ഡെഡ്‌ ബോഡിയെ പ്രാര്‍ത്ഥിച്ചു തുടങ്ങുമോ അതിനു മുമ്പ്‌ ഞാന്‍ വിട്ടു:))

Umesh::ഉമേഷ് said...

മൂര്‍ത്തി പറഞ്ഞതുപോലെയുള്ള ഒരു കഥ എറണാകുളം സൌത്ത് റെയില്‍‌വേ സ്റ്റേഷനടുത്തു നടന്നതായി കേട്ടിട്ടുണ്ടു്. കവര്‍ച്ച നടത്തുന്ന ഒരു സംഘമായിരുന്നു അതിനു പിന്നിലെന്നും. ഒരു പോലീസ് ഇന്‍സ്പെക്ടര്‍ അതു വഴി പോയാണു് അവന്മാരെയെല്ലാം പൊക്കിയതെന്നും.

ഇന്‍ഡ്യാ ഹെറിറ്റേജ് പറഞ്ഞതു പോലെയുള്ള കഥ ഒരു സിനിമയിലുണ്ടു്. മോര്‍ച്ചറി എന്നാണെന്നു തോന്നുന്നു സിനിമയുടെ പേരു്.

മൂര്‍ത്തിയുടെ പോസ്റ്റിന്റെ നര്‍മ്മം അതിലെ അവസാനവാക്യമാണു്. പക്ഷേ, അതു പറയണ്ടായിരുന്നു :)

ഓ. ടോ.: സി. കെ. ബാബു യൂറോപ്പിലോ തെക്കേ അമേരിക്കയിലോ മറ്റോ ആണോ? ഡെസിമല്‍ പോയിന്റിനു പകരം കോമ ഉപയോഗിക്കുന്നു...

Suraj said...

യൂറോപ്പ് ....യൂറോപ്പ്.. ??

Unknown said...

ഉമേഷ്,

ഡെസിമല്‍ പോയിന്റിനു പകരം കോമ ഉപയോഗിക്കുന്ന ഒരു നാട്ടിലാണു്. ഇവിടെ പോയിന്റ് ഉപയോഗിക്കുന്നതു് ആയിരങ്ങള്‍ വേര്‍തിരിക്കാനാണു്‌. (9.000.000.000,00) കൃത്യമായി നാ‍ടു് പറഞ്ഞാല്‍ നടക്കുമ്പോള്‍ എപ്പോഴും പുറകോട്ടു് തിരിഞ്ഞുനോക്കണം - CIA പുറകെ എത്തുന്നുണ്ടോ എന്നറിയാന്‍! നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ മാത്രമല്ല, സ്വന്തമായ ഒന്നുരണ്ടു് കീറിയ ജീന്‍സും മൂന്നുനാലു് T-ഷര്‍ട്ടുകളും ഒക്കെയുള്ള ഒരു ബൂര്‍ഷ്വായാണേ! :)

സൂരജേ,

“ഇനി തേങ്ങ നേര്‍ച്ച, മെഴുകുതിരി നേര്‍ച്ച, ഉരുളല്‍,സന്ധ്യാ വന്ദനം, മലയ്ക്ക് പോക്ക്...”

ചെമ്പരത്തിപ്പൂ എവിടെ വത്സാ? ചെമ്പരത്തിപ്പൂ ഇല്ലാതെ നേര്‍ച്ച കഴിക്കാന്‍ പുറത്തിറങ്ങരുതെന്നു് എത്ര പറഞ്ഞാലും മറക്കും! :)

മൂര്‍ത്തി said...

കെ.എസ്.ഇ.ബി ഗോഡൌണില്‍ നിന്ന് ചെമ്പ് കമ്പി കക്കുന്നവര്‍ ആള്‍ സഞ്ചാരം ഒഴിവാക്കാന്‍ ഇറക്കിയതായിരുന്നു ഞാന്‍ എഴുതിയ സത്യം...:)

പബ്ലിഷ് ബട്ടണ്‍ ഞെക്കിയ പോസ്റ്റും, പോയ ബുദ്ധിയും ഒക്കെ ആന വലിച്ചാല്‍ കിട്ടില്ല എന്നല്ലേ.....:):)

മാരീചന്‍ said...

കാത്തിന്‍പോല്‍, ഛെ, പോത്തിന്‍കാല്‍ കഥ കലക്കി.
ആറാട്ടിന്‍കാല്‍, നൂറാട്ടിന്‍കാല്‍, എന്‍കാല്‍ നിന്‍കാല്‍ കോഴിക്കാല്‍ കുടക്കാല്‍. അപ്പോ പോത്തിന് കാലനെത്രയാ, ഛെ കാലെത്രയാ സൂരജേ...

കാവലാന്‍ said...

ഹൊ ഈ മരമണ്ടന്‍മാര്‍ക്കൊന്നും ഇതിന്റെ ശാസ്ത്രീയവശം മനസ്സിലായില്ലല്ലോ എന്റെ പോത്തുമ്പുറത്തപ്പാ.

സന്ദര്‍ഭം നോക്കൂ ചിത്രങ്ങള്‍ നോക്കു നിങ്ങള്‍ക്കൊരു മണ്ണാങ്കട്ടയും പിടികിട്ടുന്നില്ലേ! എനിക്ക് കവി പാടിയ പോലെ "ഹാകഷ്ടം കലികാലം""http://sageerpr.blogspot.com/2008/07/blog-post.html"എന്നു പാടാന്‍ തോന്നുന്നു.

ഡോ കലാഭവന്‍ മണി പതിഞ്ചാം നൂറ്റാണ്ടില്‍ തന്നെ ഇതിന്റെ ശാസ്ത്രീയ വശം പലസ്റ്റേജുകളിലുംആവതരിപ്പിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ടുകള്‍ പ്രകാരം. ഒടുക്കത്തെ പറ്റുമ്പൊറത്ത് ട്രാക്കില്‍ കിടന്നുറങ്ങിയ ആളുടെ അരയിലൂടെ ട്രെയിന്‍ ആന്തോളനം പാടി കടന്നു പോയതായും.ആശുപത്രിയില്‍ വച്ച് നഷ്ടപ്പെട്ട ഭാഗത്ത് അപ്പോള്‍ മാര്‍ക്കറ്റില്‍ നിന്നു കൊണ്ടുവന്ന കാല്‍
(എരുമക്കാലയിരിക്കാമെന്ന് ഡോ മണി.കാരണം ഓപ്പറേഷനു ശേഷം നാലെടങ്ങഴി പാലിനു പഞ്ഞമുണ്ടായിരുന്നില്ലെന്ന് അദ്ധേഹം പ്രത്യേകം പ്രദിപാദിക്കുന്നുണ്ട്.) തുന്നിച്ചേര്‍ത്തതായിരിക്കണം ദേവദത്തന്‍ ചത്തില്ലെന്നും നാലിറ്റ് എരുമപ്പാല്‍ മുഖത്തു വീണപ്പോള്‍ ചാടിയെണീറ്റെന്നും ഓടി വന്ന് ബ്ലോഗെഴുതിയെന്നുമൊക്കെ പിന്നാമ്പുറവര്‍ത്തമാനങ്ങള്‍.

Radheyan said...

പഴയ കഥ, പുതിയ ആവിഷ്ക്കാരം,രസിച്ചു

Mr. K# said...

മാഷേ, 'വെള്ളത്തിലാശാനെ'ക്കുറിച്ച് കേട്ടിട്ടുണ്ടോ? പണ്ട് മനോരമയില്‍ വായിച്ചിട്ടുണ്ടായിരുന്നു. മറന്നു പോയി.

Unknown said...

കാവലാനേ,
ചരിത്രത്തെ വളച്ചൊടിക്കരുതു്‌. പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മാത്രമാണു് മണി കലയ്ക്കു് ഒരു ഭവനം പണിതുകൊടുത്തതു് എന്ന ചരിത്ര സത്യം നമ്മെ കണ്ണിമക്കാതെ അടിമോളെത്തി തുറിച്ചുനോക്കുമ്പോള്‍ ഡോ. കലാഭവന്‍ മണി പതിനഞ്ചാം നൂറ്റാണ്ടില്‍ ഇതിന്റെ (ഏതിന്റെ എന്നുപോലും ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത തത്ക്കാലം മറന്നാല്‍ തന്നെ!) ശാസ്ത്രീയ വശം പലസ്റ്റേജുകളിലും അവതരിപ്പിച്ചിട്ടുണ്ട് എന്നതു് അവിശ്വസനീയവും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ കാര്യമാണു്. “കറിവേപ്പിലയുടെ കദനകാവ്യം” എന്ന തന്റെ ചരിത്രപ്രസിദ്ധമായ ചരിത്രഗ്രന്ഥത്തില്‍ ഡോ. കലാഭവന്‍ മണി പോത്തിറച്ചിയും കറിവേപ്പിലയും തമ്മില്‍ പതിനാറാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന വ്യവസ്ഥാപിതരീതികള്‍ക്കു് വിപരീതമായി വളര്‍ന്നുപന്തലിച്ച അവരുടെ അനുരാഗബന്ധത്തെ കീറിമുറിച്ചു് പരിശോധിക്കുന്നുണ്ടു് എന്നിരിക്കെ, പതിനഞ്ചാം നൂറ്റാണ്ടിനെ ചരിത്രസത്യങ്ങള്‍ക്കു് യാതൊരു വിലയും കല്പിക്കാതെ ഡോ. മണിയുമായി കൂട്ടിച്ചേര്‍ക്കാനുള്ള താങ്കളുടെ നിഗൂഢശ്രമം അതിന്റെ എല്ലാ ക്രൂരതകളോടും കൂടി അഴിഞ്ഞാട്ടം നടത്തുകയാണിവിടെ. അതിനെ ശക്തിയുക്തം നിഷേധിക്കാതിരിക്കാന്‍ എന്റെ ചരിത്രബോധം അനുവദിക്കുന്നില്ല. ആധുനിക ചരിത്രകാരന്മാരെ ചിന്താക്കുഴപ്പത്തിലാക്കുക എന്ന ഒരേയൊരു പ്രേരണാശക്തിയാണു് താങ്കളുടെ ശ്രമങ്ങള്‍ക്കു് പിന്നില്‍ എന്നു്‌ എന്നു് ഞാന്‍ ആരോ‍പോപിച്ചാല്‍ താങ്കള്‍ക്കു് അതു് നിഷേധിക്കാന്‍ കഴിയുമോ?

ഇതിലെല്ലാമുപരിയായി, ഡോ. കലാഭവന്‍ മണി എന്ന താങ്കളുടെ പ്രയോഗം അങ്ങേയറ്റം തെറ്റിദ്ധാരണാജനകമാണെന്നും ഇത്തരുണത്തില്‍ താങ്കളെ അറിയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡോ. എന്നതു്‌ എന്തിനെയാണു് സൂചിപ്പിക്കുന്നതു്? ചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു് അതു് അറിയാനുള്ള അവകാശമില്ലേ? ഡോ. എന്നതു്, dog, dodder, Don, doctor, DOS മുതലായ എത്രയോ വാക്കുകളെ സൂചിപ്പിക്കാം എന്നതു് താങ്കള്‍ക്കും അറിവില്ലാത്തതല്ല. താങ്കളുടെ എല്ലാ രചനകളുടെയും മുഖമുദ്രയായ ambiguity മാത്രമല്ലേ ഇവിടെയും പ്രകടമാവുന്നതു്?

ചരിത്രത്തെ തിരുത്തിക്കുറിക്കുവാനുള്ള ഇത്തരം ദുഷിച്ച പ്രവണതകള്‍ എന്നെന്നേക്കുമായി നിറുത്തിവയ്ക്കാനുള്ള ചരിത്രപരമായ ബാദ്ധ്യതയിലേക്കു് താങ്കളുടെ ശ്രദ്ധയെ ക്ഷണിച്ചുകൊണ്ടു്‌ ഞാന്‍ അവസാനിപ്പിക്കുന്നു.

കാര്യത്തിന്റെ ഗൌരവം ചോര്‍ന്നുപോകാതിരിക്കാന്‍ വേണ്ടി നിലവിലിരിക്കുന്ന ബ്ലൊഗസ്ഥാപിത സങ്കല്പങ്ങള്‍ക്കു് വിപരീതമായി ഞാന്‍ ഒരു സ്മൈലിപോലും ഇടുന്നില്ല എന്നതില്‍ നിന്നും ഈ വിഷയം എന്നില്‍ ഏല്പിച്ച മുറിവിന്റെ ആഴം എത്രമാത്രമെന്നു് താങ്കള്‍ക്കു് മനസ്സിലാവുമെന്നു് കരുതുന്നു.

തമനു said...

ഡോ. എന്നതു്, dog, dodder, Don, doctor, DOS മുതലായ എത്രയോ വാക്കുകളെ സൂചിപ്പിക്കാം


ങ്ഹേ !!!! ... അപ്പോ സൂരജ് ഡോക്റ്റര്‍ അല്ലേ ...? കണ്‍ഫ്യൂഷനായല്ലൊ ..!!!

ഞാന്‍ ഓടി (കണ്‍ഫ്യൂഷനായാല്‍ ഞാന്‍ അപ്പൊ ഓടും)
:)

Unknown said...

തമനു,

ആണോ? ആ! ഞാനും കൊണ്‍ഫൂസിയൂസ് ആയി! സൂരജിന്റെ പ്രൊഫൈലില്‍ പോയി നോക്കട്ടെ, ഡോ. ആണോ ഡോക്ടര്‍ ആണോന്നു്. :)

Suraj said...

മാരീചാനന്ദ തിരുവടികളേ,

പബ്രഹ്മം പോത്തിന്റെ രൂപത്തിൽ ഉപാസകനു ദർശനം കൊടുത്ത കഥ ഐതീഹ്യമാല എന്നൊരു പഴയ ശാസ്ത്ര ജേണലിൽ ഉള്ള കാര്യം മറക്കണ്ടാ! പൊത്തിങ്കാലന്റെ കാലെണ്ണാൻ വരുന്നവർക്ക് പുത്-നരകമാണ് ശിക്ഷ. അവിടെ റെഡിയാക്കി വച്ചിരിക്കുന്ന പാമോയിലിന്റെ ചൂട് ഗരുഡപുരാണത്തിൽ സെന്റീഗ്രേഡിലും നാരായണീയത്തിൽ ഫാരൻഹീറ്റിലും പിന്നെ ദേവിഭാഗവതത്തിൽ കിലോജൂൾസിലും കൊടുത്തിട്ടുണ്ട്..! സൂക്ഷിച്ചോ !


ബാബു മാഷേ, തമനുച്ചേട്ടാ, പ്രൊഫൈലിൽ എഴുതിയത് വച്ചാണേൽ ഇനി ഡോ: അല്ല, വൈ: എന്നാക്കണം!!

പക്ഷേ എനിക്കിഷ്ടം “ആത്മീയാബോധാബോധിബുദ്ധാനന്ദസരസ്വതി സ്വാമി നിതാന്തവന്ദ്യദിവ്യശ്രീ ശ്രീശ്രീ ശ്രീമാന്‍ സൂരജാനന്ദ രാജാധിരാജനാനന്ദ വീരപാണ്ഡ്യകട്ടബൊമ്മനാനന്ദ” ആണ്...

ചെമ്പരത്തി ഇവിടെ എവിട്യാ കിട്ട്വാ ...?
(സാമിയായാൽ പിന്നെ വള്ളുവനാടനാ..)

ഭൂമിപുത്രി said...

മൂർത്തി,ഇങ്ങിനത്തെ കഥയൊക്കെപ്പറഞ്ഞ് പിള്ളേരേ പേടിപ്പിയ്ക്കാതെ.

സൂരജിൻ ഒച്ചവെയ്ക്കാൻ പറ്റിയൊരു സ്ഥലം കാണിച്ച്തരാം ദാ,ഇങ്ങോട്ട് വണ്ടിവിട്ടോളൂ
എന്നിട്ടവരുടെ ഫസ്റ്റ്പേഴ്സൺ അക്കൗണ്ടുകളൊക്കെ‘തോന്നലുകൾ’ആണെന്നും,
ലോകത്തിന്റെ മറ്റേ അറ്റത്തിരിയ്ക്കുന്ന സൂരജിന് ഇതിനെപ്പറ്റിയുള്ള തോന്നലുകളാൺ കറ്ക്കെറ്റെന്നും വാദിയ്ക്ക്ണേ..ചെല്ല് ചെല്ല്ല്
(കൂട്ടിൻ വേണങ്കിൽ ബാബൂനേം വിളിച്ചോളു):))

Suraj said...

“ലോകത്തിന്റെ മറ്റേ അറ്റത്തിരിയ്ക്കുന്ന സൂരജിന് ഇതിനെപ്പറ്റിയുള്ള തോന്നലുകളാൺ കറ്ക്കെറ്റെന്നും വാദിയ്ക്ക്ണേ“


ഹേയ് അല്ലല്ല..ലോകത്തിന്റെ ആ അറ്റത്തിരിക്കുന്ന ഭൂമിപുത്രിച്ചേച്ചിക്കുള്ള തോന്നലുകൾ തന്നെയാണു കറ കറക്റ്റ് !!

Suraj said...

പരസ്യം പതിയ്ക്കുന്നത് മോശമാണെന്നറിയാഞ്ഞിട്ടല്ല, എന്നാലും ലോകത്തിനു മുഴുവൻ പ്രയോജനപ്പെടുന്ന ഒരു സാധനം അടിയൻ കണ്ടേത്തിയ സ്ഥിതിക്ക അതൊന്നു അറിയിക്കാതെ പോകുന്നതെങ്ങനെ. പ്രത്യേകിച്ച് അന്ധവിശ്വാസം പോലും സയന്റിഫിക് ആയിരിക്കണമെന്ന് ഇത്രയും പേര് പറയുമ്പം.
ഇ പോസ്റ്റ് നോക്കൂ.. മെയിലയചു ഓഡറ് പ്ലേയിസ് ചെയ്യൂ..ധന്യരാകൂ... പോത്തുങ്കാലന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ ഉണ്ടാവട്ടെ !

nalan::നളന്‍ said...

മൂര്‍ത്തീ,
ആക്ഷേപം അല്ലേ, ഇതിന്റെ ശാസ്ത്രീയതയെപ്പറ്റി അന്വേഷിക്കേണ്ട നേരത്താ നേരമ്പോക്കുമായി. സര്‍ക്കാരുപണം ചെലവാക്കി ഇതിനെപ്പറ്റി പഠിക്കുകയും ഗവേഷിക്കുകയും ചെയ്യേണ്ടതിനെപ്പറ്റി ബോധവല്‍ക്കരിക്കുന്നതിനുപകരം, ഇത് ചീപ്പായിപ്പോയി..
ഇതിനെപ്പറ്റി പഠിക്കാതെയും ഗവേഷിക്കാതെയും അക്ഷേപം നിറഞ്ഞ ഈ പൊസ്റ്റിട്ട മൂര്‍ത്തിക്കെതിരെ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.

പ്ലൂട്ടൊയുടെ രണ്ടു ഡിഗ്രി ചരിവുമൂലമാണിതെന്നു എന്റെ അടുത്ത സുഹൃത്തും ജ്യോതിഷപണ്ഡിതനുമായ് ഡോ.ഫല്‍ഗുണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. താങ്കള്‍ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

riyaz ahamed said...

നളന്‍,

പോത്തുപാദരുടെ പേരില്‍ സര്‍ക്കാര്‍ ഒരു ശാസ്ത്രഗവേഷണകേന്ദ്രം ഉടനെ തുടങ്ങുന്നുണ്ട്. വരുന്ന പദ്ധതി നടത്തിപ്പില്‍ 500 കോടി ഇതിനായി നീക്കിവെച്ചിട്ടുണ്ടെന്ന് അറിഞ്ഞില്ലേ.

രാജീവ് ഗാന്ധി ശാസ്ത്ര ഗവേഷണകേന്ദ്രത്തില്‍ സർവ്വ രോഗ നിവാരണ യന്ത്രസാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള പദ്ധതി കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയിലാണ്.

കുറുമാന്‍ said...

ദൈവമേ, മൂര്‍ത്തി ഇതെന്തു ഭാവിച്ചിട്ടാ? ഞാ‍ാനൊരുത്തന്‍ കഷ്ടപേട്ട് ബുദ്ധിമുട്ടി ഒരു പ്രേത കഥ എഴുതി കഴിയാറാവുന്നതേയുള്ളൂ. അതിന്റെ ഇടയില്‍ ക്ലൈമാ‍ക്സ് കോടാ‍ാലികൊണ്ട്റ്റ് വെട്ടിമുറിച്ച ബൂര്‍ഷ്വാ.


ഇത്തരം പലക്ഥകളും കേട്ടിട്ടുണ്ട്, ഒടിയന്‍, മായന്‍, ചാ‍ത്തന്‍, കരിങ്കുട്ടി, നീലി, രക്ഷസ്സ്, നാഗത്താന്‍, ഗന്ധര്‍വ്വന്‍ ...ലിസ്റ്റുകള്‍ നീളുന്നു.

nalan::നളന്‍ said...

റിയാസ്, സൂരജ്,
വിവരത്തിനു നന്ദി.
കേന്ദ്ര ഗവണ്മേന്റിനാകാമെങ്കില്‍ എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ശുശ്കാന്തി കാണിക്കുന്നു. ഇടതുപക്ഷസര്‍ക്കാരിന്റെ വികസനവിരുദ്ധതയുടെ പ്രത്യക്ഷോദ്ദാഹരണം! മാത്രമല്ല ചൈനീസ് ജ്യോതിഷത്തിന്മേലുള്ള. ലിങ്ക് കൈകടത്തലിനോടുള്ള ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പു നയവും ഇതിലൂടെ പുറത്തുവന്നിട്ടുണ്ട്.

riyaz ahamed said...

നളന്‍, അപ്പറഞ്ഞത് (പ്ലൂട്ടൊയുടെ രണ്ടു ഡിഗ്രി ചരിവു) ഡോ. ഫല്‍ഗുണനോ പ്രൊ. ഫല്‍ഗുണനോ? (പ്രൊപ്രൈറ്റര്‍)

Inji Pennu said...

ഹഹ! ഇങ്ങള്‍ക്ക് തമാ‍ശ എഴുതാന്‍ അറിയാ?

ഓണ്‍ ടോപിക്ക്:

പോത്തിന്‍ കാലിന്റെ പടം ഏതോ അന്യഗ്രഹത്തില്‍ വെച്ച് എടുത്തതുപോലെ. പോത്തും ബൈസണും ഒന്നാണോ? രണ്ട് വ്യത്യസ്ത ജീവികളുടെ പടം എടുത്തിട്ടിട്ട് അത് ആളുകളെക്കൊണ്ട് വിശ്വസിപ്പിക്കാന്‍ നോക്കുന്നതിന്റെ ശാസ്ത്രീയ അടിത്തറ? ഒന്നില്ലെങ്കില്‍ മിനിമം പത്ത് പോത്തിനെയോ അല്ലെങ്കില്‍ പത്ത് ബൈസണേയോ അടുപ്പിച്ച് നിറുത്തി അതിന്റെ വീഡിയോയോ ചിത്രമോ ഇടാന്‍ സാധിക്കുമോ? വീഡിയോ അല്ലെങ്കില്‍ ചിത്രമിടുമ്പോള്‍ പോത്തിനും ബൈസണിനും പകരം വീട്ടിലെ പൂച്ചയുടെ പടം ഇട്ട് പറ്റിക്കരുത്:))))

അല്ലെങ്കില്‍ എങ്ങിനെ പോത്തിനെ അല്ലെങ്കില്‍ ബൈസണെ കണ്ടെത്തി എന്ന് പറഞ്ഞാലും മതി, എനിക്കിവിടെ അവരെ ഒരുമിച്ച് നിറുത്തി പരീക്ഷിക്കാനാ.

പ്രിയ മൂര്‍ത്തി ജീ, ഇതാണ്‍ ഇന്ത്യന്‍ ബഫല്ലോയുടെ ചിത്രം. ഇതൊക്കെ ശാസ്ത്രീയമായി സൂവോളജി ഗ്രന്ഥങ്ങളില്‍ പരീക്ഷിച്ച് അടയാളപ്പെടുത്തിയതാണ്.
Indian Water Buffalo അതില്‍ താങ്കളുടെ ചിത്രത്തില്‍ കാണുന്ന പോലെ രണ്ട് ഇഞ്ച് രോമങ്ങള്‍ എവിടെ?

ഇനി ഇന്ത്യന്‍ വാട്ടര്‍ ബഫല്ലോ ഗള്‍ഫ് ഗേറ്റില്‍ പോയതാണ് ഇത്രയും രോമങ്ങളുണ്ടവാന്‍ കാരണം എന്ന് താങ്കള്‍ ഒരു മറു വാദം കൊണ്ടു വരുമോ? അതിനു വേണ്ടി മുന്‍‌കൂറായി ദേ കുറേയധികം സ്മൈലി :)))))))

മൂര്‍ത്തി said...

:)
ഇഞ്ചീ,

കലാകാരന്റെ സ്വാതന്ത്ര്യം ആ ചിത്രത്തില്‍ ഉണ്ട്. ബൈസണില്‍ നിന്നു പുറപ്പെടുകയും എന്നാല്‍ ഇന്ത്യന്‍ വാട്ടര്‍ ബഫല്ലോയില്‍ എത്തുകയും ചെയ്യാത്ത ഒരു പോത്തിന്റെ ‌കാലിനെയായിരുന്നു കലാകാരന്‍ മനസ്സില്‍ കണ്ടത് എന്ന് തോന്നുന്നു. (ദയവായി കലാകാരന്റെ മനസ്സിന്റെ ലിങ്ക് ചോദിക്കല്ലേ...)

nalan::നളന്‍ said...

ദയവായി കലാകാരന്റെ മനസ്സിന്റെ ലിങ്ക് ചോദിക്കല്ലേ...)

മൂര്‍ത്തി, എനിക്ക് ചിരിയടക്കാനാവുന്നില്ല. ഇതു മൂലമുള്ള എല്ലാ medical expense ഉം താങ്കള്‍ കൈപ്പറ്റാന്‍ താല്പര്യപ്പെടുന്നു.

യാരിദ്‌|~|Yarid said...

ഇപ്പോഴാ കണ്ടതു. മൂര്‍ത്തി മാഷെ ആ വെള്ളനാട് ഭാഗത്തു ഏകദേശം ഒരു 10-12 വര്‍ഷത്തിനു മുന്‍പെ ഇത്തരത്തിലൊന്നു നടന്നിട്ടുണ്ടത്രെ. ആ സഥലത്തിന്റെ പേരങ്ങോട്ട് ഓര്‍മ്മ വരുന്നില്ല. രാത്രി സെക്കന്റ് ഷോ കഴിഞ്ഞു വരുന്നവനെയും വെള്ളമടിച്ചു വരുന്നവനെയുമൊക്കെ പോത്തിന്‍‌ കാലും കഴുതക്കാലുമൊക്കെ കാണിച്ചു പേടിപ്പിക്കുമായിരുന്നത്രെ. അവസാനം നാട്ടുകാരില്‍ ചില ധൈര്യശാലികള്‍ ഇറങ്ങി പോത്തിന്‍‌കാലന്റെയൊക്കെ കാലുകള്‍ അടിച്ഛൊടിച്ച് റോഡില്‍ കൊണ്ടു വന്നു പ്രദര്‍ശനം നടത്തിയെന്നു കേട്ടിട്ടുണ്ട്.

പക്ഷെ മൂര്‍ത്തി മാഷ് പറഞ്ഞാല്‍ പിന്നെ വിശ്വസിക്കാതെ തരമില്ല. അതോണ്ട് ഞാന്‍ 101 ശതമാനവും വിശ്വസിച്ചു..;)

2-3 മണിക്കൊക്കെയാ വീട്ടിലൊക്കെ പോകുന്നതു. അതും ഒരു സ്ട്രീറ്റ് ലൈറ്റ് പോലുമില്ലാത്ത നമ്മുടെ റോഡിലുടെ. ഭാഗ്യമുണ്ടേലെനിക്കും കാണാം...;)

smitha adharsh said...

ഇത് ഞാനും കേട്ടിട്ടുണ്ട്.ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ രാത്രി പരസ്പരം പേടിപ്പിക്കാന്‍ ഈ കഥ മാറ്റിയും,മറിച്ചും..ഒക്കെ പറഞ്ഞിരുന്നു..അപ്പൊ,ഇത് 100% വാസ്തവമാണോ?

Roby said...

ദയവായി കലാകാരന്റെ മനസ്സിന്റെ ലിങ്ക് ചോദിക്കല്ലേ...)

പോസ്റ്റിനെക്കാളും വലിയ തമാശ ഇവിടെയാ..

ഈ കഥ ഞങ്ങളുടെ സ്കൂളിലും സിലബസിലുണ്ടായിരുന്നു. (അത് കേട്ട് ഒരു ബെറ്റ് വെച്ച്, പാതിരാത്രി ആൾവാസമില്ലാത്ത വഴികളിലൂടെ പോയി രൂ.50 മേടിച്ചെടുത്ത ഒരു കഥയുണ്ടെനിക്ക്, ഹൈസ്കൂളിൽ പഠിക്കുമ്പോൾ...)

മൂര്‍ത്തി said...

വായിച്ചവരെയും കമന്റിയവരെയും പോത്തിന്‍‌കാലപ്പന്‍ എല്ലാ കാലവും കാത്തുകൊള്ളും..എല്ലാവര്‍ക്കും നന്ദി..

പാതാള ഭൈരവന്‍ said...

ഇതേ പോലത്തെ ഒരു സംഭവം ഒരു സിനിമയിലും കണ്ടിട്ടുന്ട്..... പക്ഷെ...കാരണവും പരഞ്ഞിട്ടുന്ടായിരുന്നു.... അത് അവര്‍ എല്ലാവരും ഒരു നാടകം കഴിഞ്ഞു വരുന്ന നാടക കലാകാരന്മാരായിരുന്നു... വേഷം അഴിച്ചില്ലായിരുന്നു... ഹാ..ഹാ...ഹാ....

Praveen payyanur said...
This comment has been removed by the author.
ബ്ലോക്കുട്ടന്‍ ! said...

മൂര്‍ത്തി ..
പോത്തിന്‍ കാലിനെക്കാലും പേടിക്കേണ്ടത് ഇന്ജിയെ ആണെന്ന് തോന്നന്നു ...
എപ്പോള്‍ , എവിടെ പ്രത്യക്ഷപ്പെടുന്നു എന്നൊരു പിടിയും ഇല്ല.......
(ആ ലിങ്ക് കമന്റ് ഇഷ്ടപ്പെട്ടു !!!!!!!!)

മൂര്‍ത്തി said...

ഇക്കാലത്തും പോത്തിന്‍‌കാലപ്പന്‍ ഉണ്ടോ ഇല്ലയോ എന്ന് സംശയിക്കുന്നവരുടെ സംശയം തീര്‍ക്കാന്‍ ഇതാ ഒരു ചുടു വാര്‍ത്ത...:)

ശ്മശാനത്തില്‍ വിചിത്രജീവിയെ കണ്ടതായി അഭ്യൂഹം

പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ ചുണ്ടമല പട്ടികജാതി ശ്മശാനത്തില്‍ വിചിത്രജീവിയെ കണ്ടതായുള്ള അഭ്യൂഹം നാട്ടില്‍ പരിഭ്രാന്തി പരത്തി. പഞ്ചായത്ത് അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് കോടനാട് വനംവകുപ്പ് അധികൃതര്‍ ശനിയാഴ്ച പകല്‍ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഒരേക്കറോളംവരുന്ന ശ്മശാനം കാടു കയറിക്കിടക്കുകയാണ്. കാട് മുഴുവന്‍ രണ്ട് ജെസിബി ഉപയോഗിച്ച് നീക്കി. ഈ ഭാഗത്ത് പ്ളൈവുഡ് കമ്പനിയില്‍ പണിക്കുപോയ കയറ്റിറക്കുതൊഴിലാളികളാണ് വിചിത്രജീവിയെ കണ്ടതായി പറയുന്നത്. ഇവിടെ കറുത്ത രണ്ട് മരപ്പട്ടികളുള്ളതായി ചിലര്‍ പറയുന്നുണ്ട്. തെരച്ചില്‍ കാണാന്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. പഞ്ചായത്ത് പ്രസിഡന്റ് ഷീല റെജി, സി വൈ മീരാന്‍, എം പി സന്തോഷ്, കെ വി ഗോപാലകൃഷ്ണന്‍, എം കെ ബാലന്‍, ജോയി ചെറിയാന്‍ എന്നിവരും സ്ഥലത്തെത്തി.
(ദേശാഭിമാനി)
*
ഇത് മരപ്പട്ടി ഒന്നും അല്ല. സാക്ഷാല്‍ മഹിഷപാദര്‍ എന്ന പോത്തിന്‍‌കാലപ്പന്‍ തന്നെ.

Suraj said...

Amen !

Unknown said...

6 കാൽ